എല്‍പിജി ഡീലര്‍മാരുടെ സമരം പിന്‍വലിച്ചു
സബ്‌സിഡി നിയന്ത്രണത്തിനു പകരം മുഴുവന്‍ സിലിണ്ടറുകള്‍ക്കും ഒറ്റ വില പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തിയാണു ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചത്. കമ്മീഷന്‍തുക സിലിണ്ടര്‍ ഒന്നിന് നിലവിലുള്ള 25 രൂപയില്‍നിന്ന് 48 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ഏജന്‍സികളുടെ മറ്റൊരു പ്രധാന ആവശ്യം. ഇത് 37 രൂപയായി ഉയര്‍ത്തിയേക്കും.
പാചകവാതകം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പിന്മാറാനായിരുന്നു സമരക്കാരുടെ തീരുമാനം. കൃത്യമായ സമയപരിധിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സോണി ചൂണ്ടിക്കാട്ടി.
ഒരു സിലിണ്ടറിന് 400 രൂപ, മറ്റൊന്നിന് 800 തുടങ്ങി വ്യത്യസ്ത വില നിശ്ചയിക്കുന്നത് പാചകവാതക വിപണിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. 400 രൂപയ്ക്കു ലഭിച്ച സിലിണ്ടര്‍ 800 രൂപയ്ക്കു കരിഞ്ചന്തയില്‍ വില്‍ക്കുന്നതടക്കം തട്ടിപ്പുകള്‍ അരങ്ങേറും. കരിഞ്ചന്തയ്‌ക്കെതിരേ പറയുന്ന സര്‍ക്കാര്‍ തന്നെ അതിനു വഴിവയ്ക്കുകയാണ്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് എല്ലാ സിലിണ്ടറിനും സബ്‌സിഡി നല്‍കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുമുണ്ടാകും സോണി പറഞ്ഞു.
അതേസമയം ബോട്ട്‌ലിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം തുടരെ നിലയ്ക്കുന്നതും സബ്ഡിഡി സിലിണ്ടറുകളെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളും മൂലം കേരളത്തിലെ പാചകവാതക വിതരണം അവതാളത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍, മലപ്പുറം ജില്ലയിലെ ചേളാരി, കൊല്ലം ജില്ലയിലെ പാരിപ്പള്ളി എന്നിവിടങ്ങളിലെ ബോട്ട്‌ലിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം പല കാരണങ്ങളാല്‍ തടസ്സപ്പെടുന്നതാണ് വാതകക്ഷാമത്തിന് മുഖ്യകാരണം.