സിലിണ്ടര്‍: വാടകക്കാരെയും പൊരിയ്ക്കാന്‍ നീക്കം
വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പാചക വാതക കണക്ഷനുകള്‍ നിഷേധിക്കാനാണ് കമ്പനികളുടെ നീക്കം. വാടകവീടിന്റെ ഉടമയുടെ പേരില്‍ ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കില്‍ വാടകക്കാര്‍ക്ക് സിലിണ്ടര്‍ നല്‍കേണ്ടെന്നാണ് തീരുമാനം.
മേല്‍വിലാസത്തിനുള്ള തെളിവായി വാടകച്ചീട്ട് പരിഗണിച്ച് എണ്ണ കമ്പനികള്‍ പതിനായിരക്കണക്കിന് കണക്ഷനുകള്‍ സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ട്. ഇവര്‍ താമസം മാറുന്നതോടൊപ്പം കണക്ഷനും കൊണ്ടുപോകുന്നതിനാല്‍ പുതുതായി എത്തുന്നവര്‍ മറ്റൊരു വാടക ചീട്ട് കാണിച്ച് കണക്ഷന്‍ എടുക്കുകയാണ് പതിവ്. ഇത് അവസാനിപ്പിയ്ക്കാനാണ് എണ്ണക്കമ്പികളുടെ ശ്രമം. എന്നാല്‍ ഈ നീക്കം വാടകവീടുകളില്‍ താമസിയ്ക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നുറപ്പാണ്.
കേന്ദ്രീകൃത വിതരണ സംവിധാനമുള്ള ഫ്‌ളാറ്റുകളില്‍ ഇനി മുതല്‍ വര്‍ഷം ആറ് സിലിണ്ടറുകള്‍ മാത്രമെ വിതരണം ചെയ്യൂവെന്ന എണ്ണക്കമ്പനികളുടെ തീരുമാനം ഒന്നര ലക്ഷത്തിലേറെ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നതിന് പിന്നാലെയാണ് വാടകക്കാര്‍ക്ക്എതിരായ നീക്കം.അന്‍പതിനായിരത്തിലധികം ഇരട്ട കണക്ഷനുകള്‍ കേരളത്തിലുണ്ടെന്നാണ് കമ്പനികളുടെ പ്രാഥമിക വിലയിരുത്തല്‍.
അതേസമയം ഫ്‌ളാറ്റുടമകള്‍ക്ക് പാചക വാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായ് കേരള അറിയിച്ചു. ചില റസിഡന്റ്‌സ് അസോസിയേഷനുകളും കോടതികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്്.
ഫ്‌ളാറ്റുകളിലെ താമസക്കാര്‍ സമരത്തിനും തയാറെടുക്കുകയാണ്. കൊച്ചിയില്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഐ.ഒ.സിയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഫ്‌ളാറ്റുകള്‍ക്ക് സിലിണ്ടര്‍ പരിമിതപ്പെടുത്താനുള്ള എണ്ണക്കമ്പനികളുടെതീരുമാനം ബുധനാഴ്ച മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഫ്‌ളാറ്റുകള്‍ക്കുള്ള നിയന്ത്രണം ദൗര്‍ഭാഗ്യകരമാണെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിര്‍ദേശം നടപ്പാകുന്നതോടെ ഒന്നര ലക്ഷത്തോളം വരുന്ന ഫ്‌ളാറ്റ് നിവാസികളില്‍ 85 ശതമാനത്തിനും സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ ലഭിക്കാതെ വരും. ഫ്‌ളാറ്റുകളില്‍ വിറക് അടക്കമുള്ളവ ഉപയോഗിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഭക്ഷണ പാചകം ഇവര്‍ക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.