മകളുടെ വിവാഹം; മന്ത്രി വിവാദക്കുരുക്കില്‍
ഹൈദരാബാദ്: മകളുടെ വിവാഹത്തിന് കോടികള്‍ വാരിയെറിഞ്ഞ് ആന്ധ്രപ്രദേശ് ഗതാഗതി മന്ത്രി വിവാദത്തില്‍ കുടുങ്ങി. വിവാഹത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയാണ് ആന്ധ്ര ഗതാഗത മന്ത്രി ബോറ്റ്‌സ് സത്യനാരായണ റാവു വിവാദം വിലയ്ക്കു മേടിച്ചത്.
വിശാഖപട്ടണത്തു നിന്നു 40 കിലോമീറ്റര്‍ അകലെ വിഴിയനഗരം എന്ന സ്ഥലത്ത് നടന്ന വിവാഹം ധൂര്‍ത്തും ധാരാളിത്തവും നിറഞ്ഞതായിരുന്നുവെന്നാണ് ആരോപണം. വിഹാത്തിന്റെ ഒരുക്കങ്ങള്‍ക്കായി മൂന്നു തീരദേശ ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. സുരക്ഷയ്ക്കായി 750 പൊലീസുകാരാണ് ഉണ്ടായിരുന്നത്. 35 ഡിഎസ് പിമാര്‍ ഇതില്‍ ഉള്‍പ്പെടും.
80,000ത്തോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. എല്ലാവരും ഔദ്യോഗിക സന്ദര്‍ശനം എന്ന പേരിലാണ് ഇവിടെ എത്തിയത്. ആന്ധ്ര, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍, 15 കേന്ദ്ര മന്ത്രിമാര്‍, 150ലധികം എംഎല്‍എമാരും വിവാഹത്തില്‍ പങ്കെടുക്കാനെത്തി.
ഔദ്യോഗികപരിപാടികള്‍കളെന്ന പേരില്‍ കല്യാണവേദിയ്ക്ക് സമീപമുള്ള വിശാഖ് എന്ന ചെറുപട്ടണത്തില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നത് വിവാഹത്തിനുള്ള യാത്രാചെലവ് എഴുതിച്ചേര്‍ക്കാനാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതിഥികള കൊണ്ടുപോകാനും വരാനും 300 ടാക്‌സികളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരം നേരത്തേയുള്ള ബുക്കിങ്ങുകള്‍ ഒഴിവാക്കിയാണു ടാക്‌സികള്‍ എത്തിയത്.
അതിഥികള്‍ക്കു താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറികള്‍. വിവാഹത്തിന് ആവശ്യമായ പുഷ്പങ്ങള്‍ യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്തു. സിനിമാസെറ്റുകളെ കടത്തിവെട്ടും വിധം വിവാഹപന്തല്‍ ഡിസൈന്‍ ചെയ്തത് ആര്‍ട്ട് ഡയറക്റ്റര്‍ അശോക് ആണ്. ഇതിനായി രണ്ട് കോടി രൂപയാണു ചെലവാക്കിയത്.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോള്‍ വിവാഹവേദിയും പരിസരവും വൈദ്യുതി അലങ്കാര വിളക്കുകള്‍ കൊണ്ടു നിറഞ്ഞിരുന്നു. വിവാഹത്തിനു ചെലവായ പണത്തിന്റെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതായാലും ഇതു കോടികള്‍ കവിയുമെന്നാണ് കരുതപ്പെടുന്നത്.