കോഴി വാങ്ങിയില്ലെങ്കില്‍ അരിയും തരില്ല
തമിഴ്‌നാട്ടില്‍ ഔദ്യോഗികമായി പക്ഷിപ്പനി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ കോഴിയും മുട്ടയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതിനാല്‍ കേരളത്തിലേക്ക് അരിയും പച്ചക്കറിയും കയറ്റിവിടുന്നത് നിര്‍ത്തണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
തമിഴ്‌നാട് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ നിരോധനം പിന്‍വലിക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ പക്ഷിപ്പനിയില്ലെന്നു കേരള മൃഗസംരക്ഷണ വകുപ്പ് അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ കോഴികളും മുട്ടകളുമായി പോകുന്ന വാഹനങ്ങള്‍ അകാരണമായി തടഞ്ഞിടുകയാണെന്ന് ഉല്‍പാദകര്‍ പറയുന്നു.
പ്രതിവര്‍ഷം 300 കോടി രൂപയുടെ വ്യാപാരമാണ് ഈ മേഖലയില്‍ നടക്കുന്നത്. തമിഴ്നാട്ടിലെ വന്‍കിട പൗള്‍ട്രി ഫാമുകളെല്ലാം പ്രവര്‍ത്തിയ്ക്കുന്നത് കേരളത്തിലെ വിപണി മുന്നില്‍ക്കണ്ടാണ്. ഇറച്ചിക്കോഴിയും മറ്റുത്പന്നങ്ങളും കയറ്റി അയക്കാന്‍ കഴിയാതെ വന്നതോടെ പ്രതിദിനം പത്ത് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന് അരിയും പച്ചക്കറിയും നല്‍കുന്നത് നിര്‍ത്തിവെയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വന്‍കിട ഇറച്ചിക്കോഴി വ്യാപാരികള്‍.
കേരളത്തിലേക്ക് കോഴിത്തീറ്റ കയറ്റി അയക്കേണ്ടെന്ന് തമിഴ്നാട്ടിലെ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ പൗള്‍ട്രിഫാമുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും.
അതേസമയം പക്ഷിപ്പനിയെത്തുടര്‍ന്നു അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴിക്കും കോഴി ഉല്‍പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ഊടുവഴികളിലൂടെയുള്ള കോഴി, മുട്ടകടത്ത് വ്യാപകമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്നു കോടിയോളം മുട്ട ചെക്‌പോസ്റ്റുകളില്‍ കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചെക്ക് പോസ്റ്റുകളിലൂടെയുള്ള വരവ് തടഞ്ഞതോടെ ഊടുവഴികളിലൂടെ വന്ന ശ്രമിച്ച ഇറച്ചിക്കോഴി വണ്ടികള്‍ പലയിടത്തും പിടിച്ചിരുന്നു. ഊടുവഴികളിലൂടെ കടത്താന്‍ ശ്രമിച്ച ഏഴ് ഇറച്ചിക്കോഴി വണ്ടികള്‍ ചിറ്റൂരിലും മൂന്നു മിനി ലോറികള്‍ കുഴല്‍മന്ദത്തും പിടികൂടി. പിടികൂടിയ കോഴിവണ്ടികളെ തമിഴ്‌നാട്ടിലേക്കു തിരിച്ചയച്ചു. ചിറ്റൂരില്‍ പിടികൂടിയ ഏഴു വണ്ടികള്‍ക്കുമായി ഏകദേശം 12 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.