വെള്ളക്കൊട്ടാരത്തില്‍ വീണ്ടും ഒബാമ
തിരഞ്ഞെടുപ്പില്‍ 538 അംഗ ഇലക്ടറല്‍ കോളജിനെയാണ് ജനം തിരഞ്ഞെടുക്കുക. ജയിക്കണമെങ്കില്‍ 270 പേരുടെ പിന്തുണ വേണം. യാഥാസ്ഥിതികനായ റിപ്പബ്ലിക്കന്‍ പ്രതിയോഗി മിറ്റ് റോംനി 203 ഇലക്ട്രല്‍ വോട്ടുകള്‍ നേടി കടുത്ത മല്‍സരം കാഴ്ചവെച്ചു. വോട്ടെണ്ണലിന്റെ ആദ്യ സൂചനകളില്‍ റോംനിയാണ് മുന്നിട്ടുനിന്നിരുന്നെങ്കിലും പിന്നീട് ഒബാമ മുന്‍തൂക്കം നേടുകയായിരുന്നു.
അമേരിക്ക കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ രാജ്യത്തിന്റെ അടുത്ത പ്രസിഡന്റ് ആരെന്ന് ജനത വിധിയെഴുതിയത് ചൊവ്വാഴ്ചയാണ്. രാജ്യത്തിന്റെ ആദ്യ കറുത്ത പ്രസിഡന്റ് എന്ന ഖ്യാതിയുമായി ചരിത്രം കുറിച്ച് നാല് വര്‍ഷം മുമ്പ് അധികാരത്തിലേറിയ ബരാക് ഒബാമയ്ക്ക് അഭിപ്രായ സര്‍വേകളിലും മുന്‍തൂക്കമുണ്ടായിരുന്നു. ഒബാമയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കടുത്ത മത്സരമാണ് നേരിടേണ്ടിവന്നത്.
അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുന്ന നിഷ്പക്ഷ സ്‌റ്റേറ്റുകളിലെ മുന്‍തൂക്കമാണ് ഒബാമയ്ക്ക് തുണയായത്. വളരെ നിര്‍ണ്ണായകമായ ഓഹായോ ഒബാമയ്ക്കൊപ്പം നിന്നു.
വിഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, മിഷിഗണ്‍, മെരിലാന്റ്, റോഡ് ഐലന്റ്, മസാച്യുറന്റ്, ഡെലാവര്‍ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ ഒബാമ വിജയിച്ചപ്പോള്‍ ഒക്ലഹോമ, ടെക്‌സാസ്, സൗത്ത് കരോലിന, ടെന്നിസി, ഇന്ത്യാന, ജോര്‍ജിയ, മിസിസിപ്പി, മൊണ്ടാന തുടങ്ങിയ സ്‌റ്റേറ്റുകളാണ് റോംനിയെ തുണച്ചത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശമുണ്ടാക്കിയ സാന്‍ഡി കൊടുങ്കാറ്റ് ഒബാമയ്ക്ക് അനുകൂലമായ സ്ഥിതിവിശേഷമുണ്ടാക്കിയെന്നാണ് സൂചന.
ഒബാമയെയും റോംനിയെയും കൂടാതെ നാല് സ്ഥാനാര്‍ഥികള്‍ കൂടി പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ട്. ഭൂരിപക്ഷം രാജ്യങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ജനകീയവോട്ടല്ല വിജയിയെ തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറല്‍ കോളേജിനെയാണ് ചൊവ്വാഴ്ച തെരഞ്ഞെടുത്തതെങ്കിലും അതിലെ ഭൂരിപക്ഷത്തില്‍നിന്ന് വിജയിയെ പോളിങ് കഴിഞ്ഞ് വൈകാതെ അറിയാമെന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സവിശേഷത.