മുംബൈ നിശ്ചലം, ശവസംസ്കാരം ഞായറാഴ്ച
മുംബൈ: ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ മരണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലുടനീളം സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. മുംബൈയില്‍ മാത്രം അരലക്ഷത്തോളം പോലിസുകാരെയാണ് അധികമായി വിന്യസിപ്പിച്ചിട്ടുള്ളത്. ഓട്ടോ റിക്ഷകളും ടാക്സികളും ഞായറാഴ്ച തെറുവിലിറങ്ങില്ല.
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ബാന്ദ്രെയിലെ താക്കറെയുടെ വസതിയായ മാതോശ്രിയിലേക്ക് ഒഴുകിയെത്തുന്നത്. വൈകുന്നേരം അഞ്ചിന് ശിവാജി പാര്‍ക്കിലാണ് സംസ്കാരചടങ്ങുകള്‍ നടക്കുന്നത്. രാവിലെ ഏഴിനാണ് വിലാപയാത്ര പുറപ്പെടുന്നത്. ദാദറിലും ശിവാജി പാര്‍ക്കിലും പൊതുദര്‍ശനത്തിന് വെയ്ക്കും.
വിലാപയാത്രയ്ക്ക് മുംബൈ പോലിസും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ശിവസേന പ്രവര്‍ത്തകരും ചേര്‍ന്ന് മൂന്നു പാളികളായുള്ള സുരക്ഷസംവിധാനമാണ് ഒരുക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 3.30ഓടെയാണ് താക്കറെ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ശ്വാസകോശ-ഉദരരോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം. മക്കള്‍: ഉദ്ധവ് താക്കറെ, ജയദേവ് താക്കറെ. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ സഹോദര പുത്രനാണ്.
1966ലാണ് താക്കറെ ശിവസേന രൂപീകരിക്കുന്നത്. മണ്ണിന് വാദവും തീവ്രഹിന്ദുത്വ നിലപാടുകളും ശിവസേനയെ മഹാരാഷ്ട്രയിലെ എഴുതിതള്ളാനാകാത്ത രാഷ്ട്രീയശക്തിയാക്കി മാറ്റി. 1995ല്‍ ബിജെപിക്കൊപ്പം സംസ്ഥാനഭരണത്തില്‍ പങ്കാളിയായിരുന്നു. പതിനഞ്ച് വര്‍ഷത്തിലേറെയായി മുംബൈ കോര്പ്പറേഷന് ഭരിയ്ക്കുന്ന ഈ കൂട്ടുകെട്ടാണ്. കുടിയേറ്റക്കാര്‍ക്കെതിരേയും മുസ്ലീങ്ങള്‍ക്കെതിരേയും താക്കറെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.