സര്‍ക്കാറുകള്‍ക്ക് പ്രധാനം വര്‍ഗതാത്പര്യം: പിണറായി
കോണ്‍ഗ്രസും ബിജെപിയും വിദേശനിക്ഷേപ കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരാണെന്നും അദേഹം പറഞ്ഞു. ഇവരെല്ലാം വിദേശശക്തികളുടെ കടന്നുവരവിനോട് മൃദുസമീപനമാണ് ആദ്യം മുതലേ സ്വീകരിച്ചത്. കര്‍ഷക ആത്മഹത്യപോലെ വിദേശകുത്തകകളുടെ കടന്നുവരവോട് കൂടി വ്യാപാരി ആത്മഹത്യയും കേരളത്തില്‍ കേള്‍ക്കേണ്ടിവരുമെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിന് തത്വാധിഷ്ഠിത നിലപാടാണുളളത്. കഴിഞ്ഞ യു പി എ സര്‍ക്കാറില്‍ ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെന്നും സിപിഎം ഇടപെട്ടതുകൊണ്ടാണ് അത് നടപ്പിലാക്കാതിരുന്നത്.
വിദേശ കുത്തകകള്‍ ഇന്ത്യന്‍ ആഭ്യന്തരകമ്പോളത്തെ നിയന്ത്രിക്കാന്‍ പോവുകയാണ്. ഇത് മൂലം വലിയ രീതിയിലുളള ആപത്താണ് ഉണ്ടാവാന്‍ പോവുന്നത്. ചില്ലറ മേഖലയിലുളളത് വ്യാപാരികളുടെ മാത്രം പ്രശ്‌നമല്ല ജനങ്ങളുടെയെല്ലാം പ്രശ്‌നമാണ്. ഉത്പാദനമേഖലയിലുളളതില്‍ നിന്ന് വ്യത്യസ്തമാണ് വ്യാപാരമേഖലയിലെ പ്രശ്‌നം. ചില്ലറ വ്യാപാരമേഖലയിലുളളവരെല്ലാം ഈ വിഷയത്തില്‍ യോജിക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു. ടി നസീറുദ്ദീന്റെ സംഘടനയും മറ്റ് വ്യാപാരസംഘടനകളും സി പി എമ്മിന് അസ്പര്‍ശ്യരല്ല. അവരുടെ മാത്രം പ്രശ്‌നങ്ങളുടെ പേരിലാണ് സംഘടനകള്‍ യോജിക്കാത്തത്.
കുത്തക കമ്പനിയായ റിലയന്‍സിന്റെ കടന്നുവരവ് ഇവിടുത്തെ 82 ശതമാനം ജനങ്ങളെ ബാധിച്ചിട്ടുണ്ട്. രാജ്യത്ത് കര്‍ഷകര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലിചെയ്യുന്നത് ചെറുകിട വ്യാപാരരംഗത്താണ്. വിദേശശക്തികള്‍ ഇന്ത്യയിലെത്തിയാല്‍ അവരോട് മത്സരിക്കാന്‍ ചെറുകിടക്കാര്‍ക്കാകില്ലെന്നും പിണറായി സൂചിപ്പിച്ചു. നാലുകോടി ചെറുകിടക്കാരുടെ ജോലി തകര്‍ത്തിട്ടാണ് എട്ടുലക്ഷം പേര്‍ക്ക് ജോലികൊടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
നല്ല രീതിയില്‍ ചെറുകിടമേഖലയില്‍ വളര്‍ച്ചയുണ്ട്. അതിനായി വിദേശ വ്യാപാരികളെ കൊണ്ടുവരേണ്ടതില്ല. വിദേശനിക്ഷേപകര്‍ കടന്നുവരുന്നതോടെ ഈ മേഖലയിലെ സമ്പൂര്‍ണ തകര്‍ച്ചയാണുണ്ടാവുക. വിദേശത്ത് കെട്ടികിടക്കുന്ന സാധനങ്ങള്‍ കുത്തകഭീമന്മാര്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള ഇന്ത്യയിലേക്ക് കൊണ്ടുവരാനുളള തീവ്രശ്രമമാണ് ഇവരുടെ വരവിലുടെ നടക്കുന്നത്. വാള്‍മാള്‍ട്ടിന്റെ ഒരു കൊല്ലത്തെ വാര്‍ഷികവരുമാനം മാത്രം 40,000 കോടി ഡോളറാണെന്നും പിണറായി വിജയന്‍ പറഞ്ഞു.