അഖിലയുടെ മരണത്തെക്കുറിച്ചും അന്വേഷിക്കണം
13കാരിയെ പിതാവും സഹോദരനും അമ്മാവന്മാരും നിരന്തരമായി പീഡിപ്പിച്ച കേസിന്റെ അന്വേഷണം തൃപ്തികരമാണ്. പൊലീസ് അലംഭാവം കാണിക്കുകയാണെങ്കില്‍ വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടും. മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തുന്നതിനാല്‍ പൊലീസ് അന്വേഷണത്തില്‍ പാകപ്പിഴവില്ലെന്നാണ് മനസ്സിലാക്കേണ്ടത്. സമൂഹത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്. കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം. പീഡനക്കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെടരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അണ്ടലൂര്‍ കിഴക്കേ പാലയാട് പ്രദേശത്തെ ഏലിപ്രംതോട്ടിലെ അരുണ്‍കുമാര്‍(48), പതിനഞ്ചു വയസ്സുകാരനായ മകന്‍, പെണ്‍കുട്ടിയുടെ അമ്മാവന്‍ എന്നിവരെയാണ് ധര്‍മ്മടം പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തത്. പതിനഞ്ചുകാരനായ സഹോദരന്‍ ആറാം ക്ലാസ്സില്‍ വെച്ച് പഠനം ഉപേക്ഷിച്ചു വീട്ടില്‍ കഴിയുകയാണ്. വികലാംഗനായ മറ്റൊരമ്മാവന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പിതാവും സഹോദരനും ചേര്‍ന്ന് മദ്യലഹരിയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നത്. പെണ്‍കുട്ടി മൊഴിമാറ്റിപ്പറയുന്ന സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നടപടിയെടുത്തത്.
പീഡനത്തിനിരയായ കുട്ടിയുടെ സഹോദരി അഖില (15) രണ്ടുവര്‍ഷം മുന്‍പ് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തീകൊളുത്തു ആത്മഹത്യക്കു ശ്രമിച്ച അഖില ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2010 ആഗസ്ത് 31നാണ് മരിച്ചത്. ഈ സംഭവത്തിലാണ് പുനരന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം ആവശ്യപ്പെട്ടിരിക്കുന്നത്.
അഖിലയുടെ മരണമൊഴി പ്രകാരം പിതാവ് അരുണ്‍ കുമാറിനെ ധര്‍മ്മടം പൊലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടുകാരും ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ കേസിന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പിതാവിന്‍േറയും അമ്മാവന്‍മാരുടേയും പീഡനത്തെ തുടര്‍ന്നാണ് സഹോദരി തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് അഖിലയുടെ മരണം പീഡനത്തെ തുടര്‍ന്നായിരുന്നുവെന്ന് വ്യക്തമായത്.
പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അഖിലയുടെ ആത്മഹത്യയെ കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണ് അഖിലയുടെ മരണത്തിനുത്തരവാദികള്‍ അന്ന് രക്ഷപ്പെട്ടിരുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുമ്പോഴാണ് വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.