ദമ്പതിമാര്‍ക്ക് 15 മാസത്തെ തടവ് കിട്ടിയേക്കും
നോര്‍വേ തലസ്ഥാനമായ ഓസ്ലോയില്‍ ടി.സി.എസില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ചന്ദ്രശേഖറും ഭാര്യ അനുപമയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ആന്ധ്രയിലെ കൃഷ്ണ ജില്ലക്കാരാണ്. ഇവരുടെ കുട്ടി ഇപ്പോള്‍ നോര്‍വേ ശിശു സംരക്ഷണ സമിതിയിലാണ്. ജാമ്യം ലഭിച്ചാല്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് സംശയമുള്ളതിനാല്‍ ദമ്പതികളെ കസ്റ്റഡിയില്‍ വെച്ചിരിക്കയാണെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ കേസില്‍ നിയമസഹായം തേടി ദമ്പതിമാര്‍ പ്രവാസി മന്ത്രി വയലാര്‍ രവിയ്ക്ക് കത്തയച്ചു. ഇവര്‍ക്ക് ഏതുരീതിയില്‍ നിയമസഹായം നല്‍കുമെന്ന് ഇന്ത്യന്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. നോര്‍വേയിലെ നിയമങ്ങളില്‍ ഇന്ത്യക്ക് ഇടപെടാനാവില്ലെന്നാണ് ദില്ലിയിലെ വിദേശകാര്യ വൃത്തങ്ങള്‍ ആദ്യം പറഞ്ഞതെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാട് മാറ്റുകയായിരുന്നു.
ഓസ്ലോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ദമ്പതികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അഭിഭാഷകന്‍ മുഖേന ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ശനിയാഴ്ച ദമ്പതിമാരെ സന്ദര്‍ശിച്ചു. മോചനത്തിനായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഒമ്പതുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദമ്പതിമാരുടെ മകന്‍ ശ്രീറാം സ്‌കൂള്‍ ബസില്‍ തുടര്‍ച്ചയായി മൂത്രമൊഴിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് ശ്രദ്ധയില്‍പെടുത്തിയത്. പല തവണ ഉപദേശിച്ചിട്ടും കാര്യമില്ലാതായപ്പോള്‍ 'മര്യാദക്കാരനായില്ലെങ്കില്‍ ഇന്ത്യയിലേക്ക് പറഞ്ഞയക്കും' എന്ന് ചന്ദ്രശേഖര്‍ കുട്ടിയെ 'ഭീഷണി'പ്പെടുത്തി. കുട്ടി ഇക്കാര്യം സ്‌കൂളില്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ അത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
നോര്‍വേ ക്രിമിനല്‍ ശിക്ഷാനിയമം 219ാം വകുപ്പനുസരിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തുകയെന്നത് ഗുരുതര കുറ്റമാണ്. ഇതില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ഒരു വര്‍ഷവും മൂന്ന് മാസവും. അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ കുടുംബമായി എത്തിയ ചന്ദ്രശേഖര്‍ മൂന്നുമാസം കഴിഞ്ഞ് തിരിച്ചെത്തുന്നത് പൊലീസിന്റെ പിടിയിലേക്കാണ്. മകനെ വേണ്ടവിധം പരിപാലിച്ചില്ല, പേടിപ്പെടുത്തി എന്നിവയാണ് അമ്മക്കെതിരെ ചുമത്തിയ കുറ്റം.
മക്കള്‍ക്ക് കൈകൊണ്ട് ഭക്ഷണം നല്‍കിയെന്ന് ആരോപിച്ച് ഇന്ത്യയിലെ അനുരൂപ്‌സാഗരിക ദമ്പതികളുടെ കുഞ്ഞുങ്ങളെ നോര്‍വേ ശിശുക്ഷേമ സമിതി ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ സംഭവവും.