ജയകൃഷ്ണന്‍ വധക്കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കും
കേസ് സി.ബി.ഐ. പുനരന്വേഷിക്കണമെന്നാവ്യപ്പെട്ടു ബി.ജെ.പിയടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്ന സാഹചര്യത്തിലും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി.കെ. രജീഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലുമാണു ജയകൃഷ്ണന്‍ വധക്കേസ് സര്‍ക്കാര്‍ വീണ്ടും പൊടിതട്ടിയെടുത്തിയിരിക്കുന്നത്.
ജയകൃഷ്ണനെ വെട്ടിക്കൊന്ന സംഘത്തില്‍ തനിക്ക് ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂവെന്നായിരുന്നു രജീഷിന്റെ വെളിപ്പെടുത്തല്‍. അച്ചാരുപറമ്പത്ത് പ്രദീപനായിരുന്നു അത്. വിക്രമന്‍, അനില്‍കുമാര്‍ അഥവാ അനൂട്ടി, പ്രഭുലാല്‍, മനോഹരന്‍, സുജിത്, നാസര്‍ അഥവാ ഗോഡൗണ്‍ നാസര്‍, മധു അഥവാ പഞ്ചാര മധു, ഷാജി, സന്തോഷ്, രാഘവന്‍, ബാലന്‍ എന്നിവരുടെ പേരുകളാണ് രജീഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ താനിങ്ങനെ ഒരു മൊഴി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് രജീഷ് പിന്നീട് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
അതേസമയം ക്രൈംബ്രാഞ്ചിന്റെ കേസന്വേഷണത്തില്‍ സുപ്രീം കോടതിയും തലശേരി സെഷന്‍സ് കോടതിയുമടക്കം അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം വീണ്ടും െ്രെകബ്രാഞ്ചിനെ ഏല്‍പിച്ചതിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
1999 ഡിസംബര്‍ ഒന്നിനു പകല്‍ 10.30നു മൊകേരി യു.പി. സ്‌കൂള്‍ ക്ലാസ് മുറിയിലാണു ജയകൃഷ്ണന്‍ വെട്ടേറ്റുമരിച്ചത്. നാല്‍പതോളം കുട്ടികളുടെ മുന്നില്‍ പഠിപ്പിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ജയകൃഷ്ണനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ പിടിയിലായ അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ക്കു സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത് ഹൈക്കോടതിയും ശരിവച്ചു. പിന്നീട് സുപ്രീം കോടതി ഒരാളെയൊഴികെ ബാക്കിയെല്ലാവരെയും വെറുതെ വിടുകയായിരുന്നു. ജീവപര്യത്തിനു ശിക്ഷിക്കപ്പെട്ട അച്ചാരത്ത് പറമ്പില്‍ പ്രദീപനെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് ശിക്ഷാകാലയളവില്‍ ഇളവ് വരുത്തി ജയില്‍മോചിതനാക്കിയിരുന്നു.