അരി വില കത്തിക്കയറുന്നു
കിലോയ്ക്ക് 10 രൂപയായിരുന്ന നെല്ലിന് ഇപ്പോള്‍ 24.50 രൂപവരെ വന്‍കിട മില്ലുകാര്‍ നല്‍കേണ്ടിവരുന്നു. ഇത് എല്ലാ ബ്രാന്റഡ് അരിയുടെയും വില കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കി. ആന്ധ്രയില്‍നിന്നുള്ള അരിയുടെ വരവ് കുറഞ്ഞത് ജയ, കുറുവ തുടങ്ങിയ ഇനങ്ങളുടെ വിലയും ഉയരാന്‍ ഇടയാക്കുന്നു. ഇവയുടെ മൊത്തവില രണ്ടു രൂപയോളം വര്‍ധിച്ച് 31 രൂപവരെ എത്തിയിട്ടുണ്ട്.
റേഷന്‍കടകളിലൂടെ ഒരു രൂപയ്ക്ക് അരി വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായി ഭരണത്തിലേറിയ സര്‍ക്കാരിനെ നോക്കുകുത്തിയാക്കിയാണ് പൊതുവിപണിയില്‍ അരി വില കത്തിക്കയറുന്നത്. പൊതു വിതരണസംവിധാനം നിശ്ചലമായതോടെയാണ് വില കുതിച്ചുയര്‍ന്നത്. റേഷന്‍കടയിലും മാവേലി സ്‌റ്റോറിലും കണ്‍സ്യൂമര്‍ഫെഡ് കടകളിലുമെല്ലാം അരി കണി കാണാന്‍ കൂടി കിട്ടാത്ത നിലയിലാണ്.
മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവരവ് നിലച്ചതാണ് അരിവിലയുടെ കുതിപ്പിനു കാരണമായി മൊത്തവ്യാപാരികള്‍ പറയുന്നത്. കര്‍ണാടകത്തില്‍ നെല്ലിന്റെ വില ഉയര്‍ന്നത് വന്‍കിട അരിക്കമ്പനികളെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മില്ലുകള്‍ പ്രവര്‍ത്തിക്കുന്ന കാലടിയില്‍ അരിവില കുത്തനെ ഉയരുകയാണ്.
എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ധനവില വര്‍ധനയോ ചരക്കുകൂലി വര്‍ധനയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ചെലവു വര്‍ധിച്ചെന്ന പ്രചാരണം ന്യായീകരിയ്ക്കാന്‍ കഴിയില്ല.
റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരവും പൊതുവിതരണ രംഗത്ത് ബന്ധപ്പെട്ടവര്‍ ഇടപെടാത്തതുമാണു വില ഇത്രയുമാകാന്‍ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. എഎവൈ കാര്‍ഡുകാര്‍ക്കുള്ള അരിമാത്രമാണ് റേഷന്‍കടകളിലുള്ളത്. എപിഎല്‍-ബിപിഎല്‍ കാര്‍ഡുകാര്‍ക്കുള്ള സ്‌റ്റോക്ക് ഇനിയും എടുത്തിട്ടില്ല. മണ്ണെണ്ണയും എത്താത്തതിനാല്‍ റേഷന്‍കടക്കാര്‍ക്ക് ഈച്ചയെ ആട്ടി ഇരിയ്‌ക്കേണ്ട അവസ്ഥയാണ്.
പൊതുവിപണിയില്‍ വില ഉയര്‍ന്നതോടെ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ തോന്നുംപടിയാണു വില. വില കുതിച്ചതോടെ കരിഞ്ചന്തക്കാരും സജീവമായി രംഗത്തുണ്ട്. പൂഴ്ത്തിവെയ്പ്പ് കൂടിയാല്‍ അരി വില അമ്പതിലെത്താന്‍ അധികം സമയം വേണ്ടി വരില്ല.