ലാവലിന്‍: പിണറായി വിജയന്റെ ഹര്‍ജി തള്ളി
കേസിലെ ആറും ഒന്‍പതും പ്രതികളായ ലാവ്‌ലിന്‍ കമ്പനിയും കമ്പനി പ്രതിനിധി ക്ലൗസ് ട്രെന്‍ഡിലിനുമെതിരായ കുറ്റപത്രം വേര്‍തിരിച്ച് വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യം തന്റെ വ്യക്തി ജീവിതത്തേയും പൊതുജീവതത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ഹര്‍ജിയില്‍ പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ കുറ്റപത്രം വിഭജിക്കുന്നതു കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്ന് കോടതിയെ സിബിഐ ബോധിപ്പിച്ചു. സിബിഐയുടെ വാദം ശരിവച്ച കോടതി പിണറായിയുടെ ഹര്‍ജി തള്ളുകയായിരുന്നു. കൈമാറ്റ അപേക്ഷ നടപ്പിലാക്കാന്‍ സിബിഐയ്ക്കു കോടതി കൂടുതല്‍ സമയം അനുവദിച്ചു കൊണ്ടാണ് പിണറായിയുടെ ഹര്‍ജി തള്ളിയത്. കേസ് ഇനി ഏപ്രില്‍ 24ന് കോടതി പരിഗണിക്കും.
നേരത്തെ ലാവ്‌ലിന്‍ കമ്പനി പ്രതിനിധിക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ കൂടുതല്‍ തെളിവ് ആവശ്യപ്പെട്ട് വാറണ്ട് മടക്കിയിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ കമ്പനി പ്രതിനിധിയായ ക്ലൗസ് ട്രെന്‍ഡിലിന്റെ സാന്നിധ്യം ആവശ്യമാണെന്ന നിലപാട് സിബിഐ സ്വീകരിച്ചതോടെ വാറണ്ട് മടക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജഡ്ജി ടി എസ്പി .മൂസത് ആവശ്യപ്പെട്ടു. തുടര്‍ന്ന് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോടൊപ്പമാണ് കമ്പനി പ്രതിനിധിക്ക് എതിരെ കൂടുതല്‍ തെളിവ് വേണമെന്ന കനേഡിയന്‍ സര്‍ക്കാരിന്റെ കത്ത് കോടതിക്ക് കൈമാറിയത്.
ട്രെന്‍ഡിലിന്റെ പ്രവര്‍ത്തി കുറ്റകരമാണോയെന്ന് വിലയിരുത്തുന്നത് കനേഡിയിന്‍ നിയമപ്രകാരമായിരിക്കുമെന്നും അപ്രകാരം കുറ്റകരമാണെന്ന് കണെ്ടത്തിയാല്‍ മാത്രമെ കൈമാറ്റ അപേക്ഷ അനുവദിക്കുകയുളളുവെന്നും കാനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് കൈമാറ്റ അപേക്ഷ രാജ്യാന്തര ഉടമ്പടി പ്രകാരം അയ്ക്കുന്നതിനും വാറണ്ട് നടപ്പാക്കുന്നതിനും ആവശ്യമായ സമയം അനുവദിക്കണമെന്നും സിബിഐ വീണ്ടും ആവശ്യപ്പെട്ടത്. ഈ ആവശ്യം സിബിഐ കോടതി അംഗീകരിച്ചു.