രത്‌നങ്ങള്‍ വ്യാജം കൊലപാതകത്തില്‍ ദുരൂഹതയേറി
തിരുവനന്തപുരം: രത്‌നവ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മയുടെ വീട്ടില്‍ നിന്നു ലഭിച്ച രത്‌നങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. വര്‍മയുടെ പെട്ടിയില്‍നിന്നു മൂന്ന് രത്‌നങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇവയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. നേരത്തെ മുന്നൂറ് കോടി രൂപയുടെ രത്‌നങ്ങളാണ് മോഷണം പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹരിഹര വര്‍മ രാജകുടുംബാഗമല്ലെന്ന സൂചനയും പുറത്തുവന്നതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്.
പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ചെന്നൈ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. രത്‌ന വ്യാപാരം നട ത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കര്‍ണാടക പൊലീസിന്റെ സഹകരണം തേടിയിട്ടുണ്ട്.
ഹരിഹര വര്‍മയുടെ മരണകാരണം സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കഴുത്തിലേറ്റ ക്ഷതവും ശ്വാസതടസവുമാണു മരണകാരണം. ക്ലോറോഫോം മണപ്പിച്ചിട്ടുണ്ടോയെന്നതു രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ.
സംഭവത്തിനുശേഷം ഒന്നരയോടെ മൂന്നുപേരടങ്ങുന്ന സംഘം പൂതൂര്‍ക്കോണത്തു നിന്നും റെയ്ല്‍വേ സ്‌റ്റേഷനില്‍ പോകാനായി ഓട്ടോറിക്ഷയില്‍ കയറിയിരുന്നു. എന്നാല്‍, സമയത്ത് സ്‌റ്റേഷനിലെത്താന്‍ കഴിയില്ലെന്നു പറഞ്ഞു വട്ടിയൂര്‍ക്കാവില്‍നിന്നു ടാക്‌സിയില്‍ കയറി. രണ്ടു പേര്‍മാത്രമാണ് വണ്ടിയില്‍ കയറിയതെന്ന് ടാക്‌സി െ്രെഡവര്‍ ജഹാംഗീര്‍ വെളിപ്പെടുത്തി. െ്രെഡവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിട്ടുണ്ട്.
ഹരിഹര വര്‍മയ്ക്ക് മാവേലിക്കര കോവിലകവുമായി ബന്ധമില്ലെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്. മാവേലിക്കരയിലെ ഒരു കൊട്ടാരവുമായും ഹരിഹര വര്‍മയ്ക്കു ബന്ധമില്ലെന്നു ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നേരത്തേയോ ഇപ്പോഴോ മാവേലിക്കര കൊട്ടാരത്തിലോ പൂഞ്ഞാര്‍ കൊട്ടാരത്തിലോ ഹരിഹര വര്‍മയെന്നോ ഭാസ്‌കര വര്‍മയെന്നോ പേരില്‍ ആരുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഹരിഹര വര്‍മ രാജകുടുംബാംഗം തന്നെയെന്ന നിലപാടിലാണ് ഭാര്യ വിമലാ ദേവിയും ബന്ധുക്കളും. വര്‍മ വില്‍ക്കാന്‍ ശ്രമിച്ച 300 കോടിയോളം രൂപ വിലമതിക്കുന്ന വജ്രങ്ങളും രത്‌നങ്ങളും പാരമ്പര്യമായി ലഭിച്ചതാണെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ അതിനെക്കുറിച്ച് അറിവില്ലെന്നു കോവിലകത്തെ മുതിര്‍ന്ന അംഗം ഡോ. പി.ആര്‍. രാജ പറഞ്ഞു.
ചരിത്ര ഗവേഷണ പഠനത്തിന്റെ ഭാഗമായുള്ള ഇരുന്നൂറിലധികം വര്‍ഷത്തെ താവഴി പട്ടിക തയാറാക്കിയിരുന്നു. അതിലൊന്നും ഹരിഹരവര്‍മയുടെയോ അദ്ദേഹത്തിന്റെ അച്ഛനായ ഭാസ്‌കര വര്‍മയുടെയോ പേരില്ലെന്നും പി.ആര്‍. രാജ ചൂണ്ടിക്കാട്ടി. രാജകുടുംബാംഗം എന്ന വ്യാജേന രത്‌നങ്ങള്‍ കച്ചവടം നടത്താനാണ് വര്‍മ ശ്രമിച്ചതെന്ന സംശയത്തിലാണ് പൊലീസ് ഇപ്പോള്‍.