ഗോവിന്ദച്ചാമിയുടെ വിളയാട്ടം കോടതിയിലെത്തി
കേസില്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ സൂപ്രണ്ട് സാം തങ്കച്ചന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച ഹാജരായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഗോവിന്ദച്ചാമിയെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ജയിലില്‍ തനിക്ക് രുചികരമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ചാണ് ഗോവിന്ദച്ചാമി ജയിലില്‍ അക്രമം നടത്തിയത്.
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി അതിക്രൂരമായ വിധത്തില്‍ ഉപദ്രവിച്ച് പുറത്തേക്കെറിയുകയും തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യമൊട്ടാകെ വിറുങ്ങലിച്ച നില്‍ക്കുമ്പോഴാണ് സമാനമായ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ പേര് ജയിലിലെ അക്രമത്തിന്റെ പേരില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഡല്‍ഹി പെണ്‍കുട്ടിയുടെ മരണത്തിന് സമാനമായിരുന്നു സൗമ്യയുടേതും. യാത്രയ്ക്കിടെ ബലാത്സംഗം ചെയ്യപ്പെട്ട സൗമ്യയും അഞ്ച് ദിവസത്തോളം ജീവന് വേണ്ടി മല്ലടിച്ചശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
കേരളത്തെ നടത്തിയ ബലാത്സംഗക്കൊലപാതകമായിരുന്നു സൗമ്യയുടേത്. പാസഞ്ചര്‍ ട്രെയിനില്‍ എറണാകുളത്ത് നിന്നും ജോലി കഴിഞ്ഞ് ഷൊര്‍ണൂരിലെ വീട്ടിലേക്ക് വരികയായിരുന്ന സൗമ്യ എന്ന 23കാരിയെ ട്രെയിന് ഷൊര്‍ണൂരില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ക്രിമിനലും യാചകനുമായ ഗോവിന്ദച്ചാമി ട്രെയിനില്‍ വച്ച് ആക്രമിക്കുകയും പിന്നീട് ട്രെയിനിന് പുറത്തേക്കെറിഞ്ഞ് അവിടെവച്ച് അതിക്രൂരമായി ബലാത്സംഗം നടത്തുകയും ചെയ്തത്. 2011 ഫെബ്രുവരി ഒന്നിന് രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് അറസ്റ്റിലായ ഗോവിന്ദച്ചാമിയെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിന് ഗോവിന്ദച്ചാമി വിധേയനായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷമാണ് ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ബലാത്സംഗം നടത്തുന്നവരെ വധശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കണമെന്ന ആവശ്യം രാജ്യം മുഴുവന്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഗോവിന്ദച്ചാമിക്ക് മാതൃകാപരമായ ശിക്ഷ തന്നെ ഉറപ്പാക്കാന്‍ നമ്മുടെ പൊലീസ്-നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞത് ശ്രദ്ധേയം തന്നെയാണ്.