Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണീ ഹരിഹരവര്‍മ്മ!

Harihara Varma
ഹരിഹരവര്‍മ്മയും അയാളുടെ കൊലപാതകവും കേരളാ പൊലീസിനെ വട്ടംകറക്കുകയാണ്! വര്‍മ്മയെക്കുറിച്ച് ഓരോ ദിവസവും ഓരോ കഥകളാണ് പുറത്തുവരുന്നത്. ആരാണീ ഹരിഹരവര്‍മ്മ? ഹരിഹരവര്‍മ്മ എന്നുതന്നെയാണോ കൊല്ലപ്പെട്ടയാളുടെ പേര്? ഇയാളുടെ സ്വദേശമെവിടെയാണ്? എന്തായിരുന്നു ഇയാളുടെ യഥാര്‍ത്ഥ ഇടപാട്? കൊല്ലപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്ത്? കൊലയാളികള്‍ ആര്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമിപ്പോള്‍ ഒന്നും തന്നെ പൊലീസിന്റെ പക്കലില്ല.

സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെക്കുറിച്ചറിയാത്ത കേരളീയനില്ല. അടുത്തിടെ പൊലീസുകാരനെ കൊന്ന് കടന്നുകളഞ്ഞ ആട് ആന്റണിയെന്ന അന്തര്‍സംസ്ഥാന മോഷ്ടാവും പൊലീസിന്റെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞിരിക്കുന്നു. ആട് ആന്റണി ആരാണെന്നും എവിടുത്തുകാരനാണെന്നും അന്വേഷണ സംഘത്തിനറിവില്ല. ഒരു ഡസനിലേറെ ഭാര്യമാരുണ്ടെന്നും വന്‍മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മാത്രം പൊലീസിനറിയാം. അതേ സ്ഥിതിയാണ് ഹരിഹരവര്‍മ്മയുടെ കാര്യത്തിലുമുണ്ടായിരിക്കുന്നത്. അത്യാവശ്യം ബുദ്ധിയുള്ള ഒരാള്‍ക്ക് എന്തും ചെയ്യാന്‍ ഈ നാട്ടില്‍ സാധിക്കുമെന്നതാണ് ആട് ആന്റണിയും ഹരിഹരവര്‍മ്മയുമൊക്കെ കാണിച്ചുതരുന്നത്.

ഹരിഹരവര്‍മ്മയെക്കുറിച്ച് ആര്‍ക്കുമൊന്നുമറിയില്ല. ഹരിഹരവര്‍മ്മയുടെ രണ്ട് ഭാര്യമാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് സെയില്‍സ് ടാക്‌സില്‍ ഉദ്യോഗസ്ഥയായ വിമലാദേവിയും പാലക്കാട്ടെ ഗിരിജ മേനോനും. ഇവര്‍ക്കിരുവര്‍ക്കും ഹരിഹരവര്‍മ്മയെന്ന ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുമറിയില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഹരിഹരവര്‍മ്മയ്ക്ക് കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോടികളുടെ ഇടപാട് നടത്തിയ ഹരിഹരവര്‍മ്മ ഭൂമാഫിയക്കാരനും വജ്രവ്യാപാരിയും തട്ടിപ്പുകാരനും വിവിധയിടങ്ങളില്‍ സ്ത്രീകളെ കൂടെപ്പൊറുപ്പിക്കുന്നവനുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഡിസംബര്‍ 24ന് രാവിലെയാണ് ഹരിഹരവര്‍മ്മ കൊല്ലപ്പെടുന്നത്. പത്തുദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്ന കാഴ്ചാണ് കാണാനാകുന്നത്. പൊലീസ് മനപ്പൂര്‍വ്വം അലംഭാവം കാണിക്കുന്നതാണോ അതോ ഹരിഹരവര്‍മ്മയെന്ന തട്ടിപ്പുകാരനെക്കുറിച്ച് ഒന്നുമറിയാതെ വെള്ളംകുടിക്കുകയാണോ എന്നറിയില്ല. എങ്കിലും ഹരിഹരവര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

ഹരിഹരവര്‍മ്മ കൊല്ലപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്ന, കൊലപാതകവാര്‍ത്ത പുറംലോകത്തെ അറിയിച്ച അഡ്വ. ഹരിദാസിന്റെ മൊഴികള്‍ വിശ്വസനീയമല്ലെന്ന് ആര്‍ക്കും മനസിലാകും. എന്നാല്‍ സാധാരണ നമ്മുടെ പൊലീസ് കാണിക്കുന്ന ശുഷ്‌കാന്തി ഹരിദാസിനെ ചോദ്യം ചെയ്യുന്നതില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കണം. ഹരിഹരവര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ടെത്തിയ രത്‌നങ്ങള്‍ അടക്കമുള്ള തൊണ്ടികള്‍ യഥാസമയം കോടതിയില്‍ എത്തിക്കുന്നതിലും പരിശോധനയ്ക്ക് വിധേയമാക്കുന്നതിലും അന്വേഷണസംഘത്തിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹരിഹരവര്‍മ്മ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇയാള്‍ മാവേലിക്കര രാജകുടുംബാംഗമായിരുന്നുവെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. മാവേലിക്കര രാജകുടുംബം ഇയാള്‍ തങ്ങളുടെ ബന്ധുവല്ലെന്ന് പറഞ്ഞപ്പോള്‍ പൂഞ്ഞാര്‍ രാജകുടുംബാംഗമെന്നായി പ്രചരണം. പൂഞ്ഞാര്‍ രാജകുടുംബവും ഇത് നിഷേധിച്ചു. എന്നാല്‍ ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടതിന് ശേഷം ഇയാളുടെ ബന്ധുക്കളോ പരിചയക്കാരോ ആരും അന്വേഷിച്ചുവരാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഹരിഹരവര്‍മ്മയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഇയാളുടെ മേല്‍വിലാസമടങ്ങിയ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചി മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പാസായെന്നാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. എന്നാല്‍ ഇങ്ങനെയൊരാള്‍ ഈ സ്‌കൂളില്‍ പഠിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഈ എസ് എസ് എല്‍ സി ബുക്ക് ഉപയോഗിച്ചാണ് ഹരിഹരവര്‍മ്മ തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ് വഴി പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്. കൊച്ചിയിലുള്ള ഒരു യുവതിയുമായി ഉയാള്‍ക്ക് ബന്ധമുണ്ടായിരുന്നെന്ന് അഭ്യൂഹമുണ്ടായെങ്കിലും അന്വേഷണസംഘത്തിന് അങ്ങനെയൊരു സ്ത്രീയെ കണ്ടെത്താനായില്ല. വിവിധ സംസ്ഥാനങ്ങളില്‍ വമ്പന്‍ പണമിടപാടുകള്‍ നടത്തിയെന്ന് കരുതുന്ന ഹരിഹരവര്‍മ്മയുടെ കൊലപാതകം ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്.

രണ്ട് ഭാര്യമാര്‍ക്കും ബിസിനസ് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും ആരെന്നുപോലും അറിയാത്ത ഹരിഹരവര്‍മ്മ യഥാര്‍ത്ഥത്തില്‍ ആരാണ്? ഇത്രയും വിദഗ്ധമായി സ്വന്തം വിവരങ്ങള്‍ ഒളിപ്പിച്ചുവച്ച ഹരിഹരവര്‍മ്മയുടെ യഥാര്‍ത്ഥ ഇടപാടുകള്‍ എന്തായിരുന്നു? കോടികളുടെ ബിസിനസ് നടത്തിയെന്ന് പറയപ്പെടുന്ന ഇയാളുമായി ബന്ധപ്പെട്ട വമ്പന്‍മാര്‍ ആരൊക്കെ? പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കുന്നുണ്ടോ? വരും ദിവസങ്ങളില്‍ ഇപ്പോള്‍ ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളുടെയൊക്കെ ചുരുളഴിയുമെന്ന് കരുതാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+