ദില്ലി പീഡനം, പോലിസ് ഗുരുതരമായ വീഴ്ച വരുത്തി
ദില്ലി: ദില്ലി കൂട്ടമാനഭംഗക്കേസുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി മരണമടഞ്ഞ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.
വിവസ്ത്രരായി റോഡിലേക്ക് എടുത്തെറിയപ്പെട്ട ഞങ്ങള്‍ അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. കടന്നു വരുന്ന ഓരോരുത്തരും തുറിച്ചു നോക്കി കൊണ്ട് പോവുകയായിരുന്നു. ഒടുവില്‍ പോലിസ് എത്തി. ആരുടെ അധികാരപരിധിയിലാണെന്ന തര്‍ക്കത്തെ തുടര്‍ന്ന് അവര്‍ ഞങ്ങളെ ആശുപത്രിലെത്തിക്കാന്‍ രണ്ടു മണിക്കൂറോളം വൈകി. പെണ്‍കുട്ടി മരണത്തിനു കീഴടങ്ങാനുള്ള പ്രധാനകാരണം ഗുരുതരമായ ഈ വീഴ്ചയാണ്-സീന്യൂസ് ചാനല്‍ പുറത്തുവിട്ട അഭിമുഖത്തില്‍ വ്യക്തമാക്കി. വാര്‍ത്ത പുറത്തുവിട്ട ചാനലിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവം നടന്ന അന്നു മുതല്‍ ആളുകള്‍ തെരുവിലാണ്. കാര്യങ്ങള്‍ ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് പടച്ചുവിടുകയാണ്. ശരിയ്ക്കും നടന്നതെന്തെന്ന് ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയാണ് അഭിമുഖത്തിന് തയ്യാറായത്. കാരണം ഇത് മറ്റാരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സഹായകമായാലോ?
ഓട്ടോറിക്ഷയൊന്നും കിട്ടാത്തതുകൊണ്ടാണ് അന്ന് ആ ബസ്സില്‍ കയറിയത്. വാസ്തവത്തില്‍ അവര്‍ ഞങ്ങളെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ അവര്‍ നേരത്തെയും ചെയ്തിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. എല്ലാം ഒരു നാടകമായിരുന്നു. ഡ്രൈവറും സഹായിയും എല്ലാം അതിലെ കഥാപാത്രങ്ങളും. യാത്രക്കാരെ പോലെയാണ് എല്ലാവരും ഇരുന്നിരുന്നത്. അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു. കൂട്ടുകാരിയെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ ചെറുത്തുനിന്നു. മൂന്നു പേരെ അടിയ്ക്കാന്‍ സാധിച്ചു. അപ്പോഴേക്കും മറ്റുള്ളവര്‍ ഇരുമ്പു ദണ്ഡുമായി ചാടി വീണു. ബോധം മറയുമ്പോള്‍ കൂട്ടുകാരിയെ അവര്‍ വലിച്ചിഴയ്ക്കുന്നതാണ് കണ്ടത്.
ബസ്സില്‍ ഞങ്ങള്‍ കയറിയതിനുശേഷം പിന്നെ തുടര്‍ച്ചയായി രണ്ടര മണിക്കൂറോളം അത് ഓടുകയായിരുന്നു. ഞങ്ങള്‍ ഒച്ചവെച്ച് ആളുകളുടെ ശ്രദ്ധ നേടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അവര്‍ ബസ്സിലെ ലൈറ്റെല്ലാം ഓഫാക്കി. കൂട്ടുകാരിയും ഏറെ നേരം ചെറുത്തുനിന്നിരുന്നു. 100 ലേക്ക് വിളിയ്ക്കാന്‍ ശ്രമിച്ച കൂട്ടുകാരിയുടെ ഫോണ്‍ ഒരാള്‍ വാങ്ങി വലിച്ചെറിഞ്ഞു.
വിലപ്പിടിപ്പുള്ളതെല്ലാം തട്ടിയെടുത്തു. പുറത്തേക്കെറിഞ്ഞതിനു ശേഷം ബസ് കയറ്റി കൊല്ലാന്‍ ശ്രമിച്ചു. പക്ഷേ, അവളെ കുറച്ചുദൂരം വലിച്ചുമാറ്റാന്‍ സാധിച്ചതുകൊണ്ട് രക്ഷപ്പെട്ടു. വഴിയില്‍ കണ്ടു നിന്നവരോ തുടര്‍ന്നെത്തിയ പൊലീസോ ഒരു കഷണം തുണി തരാന്‍ പോലും തയ്യാറായില്ല. അവര്‍ ഞങ്ങളെ വെറുതെ നോക്കി കൊണ്ട് നില്‍ക്കുകയായിരുന്നു. ആവര്‍ത്തിച്ച് കെഞ്ചിയപ്പോള്‍ അവിടെ കൂടിയ ആരോ ഒരാള്‍ ഒരു കഷണം പുതപ്പ് തന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഞങ്ങളെ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനു പകരം കിലോമീറ്റര്‍ അപ്പുറമുള്ള സഫ്ദര്‍ജങ് ആശുപത്രിയിലേക്കാണ് പോലിസ് വണ്ടി പോയത്.
ഞങ്ങളെ സഹായിച്ചാല്‍ അവര്‍ കൂടി കുടുങ്ങുമെന്ന പേടിയാണ് ഓരോരുത്തരുടെയും മുഖത്തുണ്ടായിരുന്നത്. മജിസ്‌ട്രേട്ടിനു മുന്നില്‍ കുട്ടി നല്‍കിയ മൊഴിയില്‍ നിന്നാണ് എന്ത് കൊടിയ ക്രൂരതാണ് അവര്‍ അവളോട് ചെയ്തതെന്ന് മനസ്സിലായത്.
ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് ഇരകള്‍ക്ക് ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞ് വിലയേറിയ സമയം പാഴാക്കുകയല്ല വേണ്ടത്. സാക്ഷികളെ കേസിന്റെ പേരില്‍ പീഡിപ്പിക്കരുത്. മെഴുകിതിരി കത്തിച്ചതുകൊണ്ടൊന്നും ഈ രാജ്യത്തെ ജനങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരില്ല. മറ്റുള്ളവരുടെ സഹായിക്കാനുള്ള മനസ്സുണ്ടാവണം.