ദില്ലി കൂട്ടമാനഭംഗം: രഹസ്യവിചാരണയ്ക്ക് ഉത്തരവ്
കേസിലെ അഞ്ചു പ്രതികളെ തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചിരുന്നു. ഉച്ചയ്ക്കു 12.30 ഓടെ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരക്കുമൂലം കഴിഞ്ഞില്ല. പിന്നീട് രണ്ടു മണിക്കു ഹാജരാകാന്‍ നിശ്ചയിച്ചപ്പോഴും സമാന സാഹചര്യം ആവര്‍ത്തിച്ചു.
ഇത്തരത്തില്‍ കോടതി നടപടികള്‍ തുടരുക സാധ്യമല്ലാത്തതിനാല്‍ അടച്ചിട്ട മുറിയില്‍ രഹസ്യവിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. വിചാരണയുടെ വാര്‍ത്തകള്‍ അനുമതി ഇല്ലാതെ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.
അതിനിടെ പ്രതികള്‍ക്കു വേണ്ടി ഹാജരാകാന്‍ എത്തിയ അഭിഭാഷകനെ മറ്റ് അഭിഭാഷകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ബഹളത്തെ തുടര്‍ന്നു ചീഫ് മെട്രൊപൊളിറ്റന്‍ കോടതി മജിസ്‌ട്രേറ്റ് നമ്രത അഗര്‍വാള്‍ ഇറങ്ങിപ്പോയി. പതികള്‍ക്കു വേണ്ടി ഹാജരാകാന്‍ തയാറാണെന്നു പറഞ്ഞു സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഇതോടെ വനിതാ അഭിഭാഷകര്‍ ഒന്നടങ്കം ഇയാള്‍ക്കെതിരേ മുദ്രാവാക്യം മുഴക്കി.
പ്രതികളെ പന്ത്രണ്ടരയ്ക്കു ഹാജരാക്കണമെന്നായിരുന്നു മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നത്. രാവിലെ പതിനൊന്നു മണിയോടെ അഞ്ചു പ്രതികളെയും കോടതി വളപ്പില്‍ എത്തിച്ചിരുന്നു.
തിഹാര്‍ ജയിലില്‍ നിന്നും ശക്തമായ സുരക്ഷയോടെയാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. പ്രതികള്‍ക്കെതിരേ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരെങ്കിലും ആക്രമണത്തിനു തുനിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സുരക്ഷ കണക്കിലെടുത്തു പ്രതികളെ നേരിട്ടു ഹാജരാക്കുന്നത് ഒഴിവാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ദില്ലി പോലീസിന്റെ മൂന്നാം ബറ്റാലിയനാണു സുരക്ഷ ഒരുക്കിയത്. തിഹാര്‍ ജയിലില്‍ സഹതടവുകാര്‍ പ്രതികളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ആക്രമണ സാധ്യത കണക്കിലെടുത്തു ജയിലിലും പ്രത്യേക സുരക്ഷയാണു പ്രതികള്‍ക്കു നല്കുന്നത്.