ബസ് സമരം തുടങ്ങി; ജനത്തിന് നരകയാത്ര
ശനിയാഴ്ച കൊച്ചിയില്‍ അഡീഷണല്‍ ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. നിലവിലെ കൂലിയുടെ 50 ശതമാനം ഇടക്കാലാശ്വാസമായി നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ബസ്തൊഴിലാളികള്‍ക്ക് 2008ലാണ് ശമ്പള പരിഷ്കരണം നടന്നത്. ശേഷം പലതവണ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും ശമ്പള പരിഷ്കരണം നടത്തിയില്ലെന്ന് നേതാക്കള്‍ പറയുന്നു. യാത്രക്കാരുടെ കൈയേറ്റവും ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പീഡനവും അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരുക, ജോലിസമയം ഏകീകരിക്കുക, ക്ഷേമനിധി അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പണിമുടക്ക് പൂര്‍ണമാണ്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രാക്കാരുടെ ക്ലേശം പൂര്‍ണമായും പരിഹരിക്കപ്പെടുന്നില്ല. ശബരിമല സീസണായതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിയ്ക്കും സാധിയ്ക്കുന്നില്ല. അതേസമയം ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കി.
ചൊവ്വാഴ്ച മുതല്‍ പങ്കാളിത്ത പെന്ഷന് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും പണിമുടക്ക് ആരംഭിയ്ക്കുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതമയമാകും. സി.പി.എമ്മിന്റെ ഭൂസമരം 14 ജില്ലകളിലും പുരോഗമിക്കുകയാണ്.