ജീവനക്കാരുടെ സമരം സംഘര്‍ഷഭരിതം
രാവിലെ തന്നെ വനിതകളടക്കമുള്ള സമരാനുകൂലികള്‍ ഓഫിസിനു മുന്നിലെത്തി ജോലിക്കെത്തിയവരെ തടയുകയും ജീവനക്കാരുടെ വാഹനങ്ങള്‍ തിരിച്ചുവിടുകയും ചെയ്തു. ഇതിനിടെ ഭരണാനുകൂല സംഘടനാ പ്രവര്‍ത്തകര്‍ സ്ത്രീകളെ സുരക്ഷിതരായി കയറ്റാന്‍ ശ്രമിച്ചതോടെയാണു സംഘര്‍ഷമുണ്ടായത്. സമരക്കാര്‍ ഇവരെ തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപണം. സ്ത്രീകളുടെ ഷോള്‍ സമരാനുകൂലികളായ വനിതകള്‍ പിടിച്ചു പറിക്കാനും ശ്രമിച്ചു. പൊലീസ് ഇടപെടല്‍ ഫലപ്രദമല്ലെന്നും ആരോപണമുണ്ട്.
വികാസ് ഭവനില്‍ സമരത്തെ എതിര്‍ക്കുന്ന ജീവനക്കാര്‍ രജിസ്റ്ററില്‍ ഒപ്പുവെച്ച ശേഷം ജോലിചെയ്യതെ പുറത്തിറങ്ങുന്നത് സമരാനുകൂല സംഘടന പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
കൊച്ചിയിലെ സമരം ചെയ്യുന്ന ജീവനക്കാരും കെ.എസ്.യു പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടായി. എറണാകുളം ഡി.എം.ഒ ഓഫീസിലെ സമരം ചെയ്യുന്ന ജീവനക്കാരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇരു വിഭാഗവും പക്ഷം തിരിഞ്ഞ് മുദ്രാവാക്യം മുഴക്കി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
കോഴിക്കോട് കലക്ട്രേറ്റ് പരിസരത്തും സംഘര്‍ഷമുണ്ടായി. കലക്ട്രേറ്റിലേക്ക് പ്രവേശിച്ച ജീവനക്കാരെ സമരം ചെയ്യുന്ന ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇത് ചെറിയതോതിലുള്ള ഉന്തും തള്ളും ഉണ്ടാക്കി. എന്നാല്‍ പൊലീസ് ഇടപെട്ടതോടെ രംഗം ശാന്തമായി. തുടര്‍ന്ന് കോഴിക്കോട് കലക്ട്രേറ്റ് സമരാനുകൂലികള്‍ കലക്ട്രേറ്റ് ഉപരോധിച്ചു.
അതിനിടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ഹാജര്‍ നില പുറത്ത് വിട്ടു. 42.96 ശതമാനം ജോലിക്കാരാണ് ഇന്ന് ഹാജറായത്. 3746 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ഇന്ന് 1600 പേരാണ് ഹാജരായതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചത്തെ ഹാജറിനെക്കാള്‍ കുറഞ്ഞ നിരക്കാണിതെന്നാണ് പ്രഥമിക വിലയിരുത്തല്‍. സ്ഥിരം ജീവനക്കാരുടെ ഹാജര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.