ദില്ലി കൂട്ടമാനഭംഗം: ആറാംപ്രതി കുട്ടി തന്നെ
ദില്ലി: ബസ്സിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട കേസിലെ ആറാം പ്രതിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന സ്‌കൂള്‍ രേഖയുമായി ഹെഡ്മാസ്റ്റര്‍മാര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരായി. പ്രതി പഠിച്ചിരുന്ന യുപിയിലെ ഭവാനിപൂര്‍ ബദാവൂന്‍ സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററും മുന്‍ ഹെഡ്മാസ്റ്ററുമാണ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേട്ട് ഗീതാഞ്ജി ഗോയല്‍ മുന്‍പാകെ ഹാജരായത്.
പ്രതി മൂന്നാം ക്ലാസ് വരെ അവിടെ പഠിച്ചിരുന്നെന്നും 2002ല്‍ പ്രവേശനം നല്‍കുമ്പോള്‍ പിതാവ് 1995 ഏപ്രില്‍ ആറാണ് ജനന തീയതിയായി നല്‍കിയതെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ അറിയിച്ചു.
ജനന സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ ചോദിച്ചിരുന്നില്ല. തുടര്‍ന്നും ഇതേ തീയതി വച്ചു തന്നെയാണ് മറ്റു രേഖകള്‍ ഉണ്ടാക്കിയത്. അതിനാല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ ഇയാള്‍ക്ക് 17 വര്‍ഷവും ആറു മാസവുമാണ് പ്രായം. ഇയാളുടെ പ്രായം തെളിയിക്കുന്ന ശാസ്ത്രീയപരിശോധനയുടെ ഫലം ബോര്‍ഡിനു മുമ്പാകെയുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള പിതാവും മാതാവും രണ്ട് ഇളയ സഹോദരങ്ങളൂം രണ്ട് ഇളയ സഹോദരികളും അടങ്ങുന്ന കുടുംബത്തില്‍ നിന്നുള്ള പയ്യന്‍ ആറു വര്‍ഷം മുമ്പാണ് നാടു വിട്ട് ദില്ലിയിലെത്തിയത്. കഴിഞ്ഞയാഴ്ച്ച ബോര്‍ഡ് കേസ് പരിഗണിച്ചപ്പോള്‍ ഹെഡ്മാസ്റ്റര്‍ മൊഴി നല്‍കിയിരുന്നു. കൂടുതല്‍ രേഖകളുമായി ചൊവ്വാഴ്ച ഹാജരാകാന്‍ ബോര്‍ഡ് ഉത്തരവിടുകയായിരുന്നു.
2000ത്തിലെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ഈ കേസില്‍ 'കുട്ടി' കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ പരമാവധി മൂന്ന് വര്‍ഷം തടവായിരിക്കും ലഭിക്കുക. തന്നോട് ഏറ്റവും പൈശാചികമായി പെരുമാറിയത് ഇയാളാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ തെറ്റു ചെയ്ത കാര്യം ഏറ്റു പറഞ്ഞെന്നും ഇയാള്‍ ക്ഷമ ചോദിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.
കേസ് വീണ്ടും പരിഗണിക്കുന്ന 28ന് പ്രായം സംബന്ധിച്ച വാദം തുടരുമെന്ന് കുട്ടിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജേഷ് തിവാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റു അഞ്ചു പ്രതികളുടെ വിചാരണ ബുധനാഴ്ച സാകേത് കോടതിയില്‍ നടക്കും.












Click it and Unblock the Notifications