പ്രധാനമന്ത്രിയെ തല്ലേണ്ടി വരുമെന്ന് മമത
കാന്നിങില്‍ ഒരു പൊതുറാലിയില്‍ സംസാരിയ്ക്കവെയാണ് മമത ബാനര്‍ജിയുടെ അതിരുകടന്ന പരാമര്‍ശങ്ങളുണ്ടായത്. സംസ്ഥാനത്തിന് സാമ്പത്തിക പാക്കേജ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് പത്ത് തവണയെങ്കിലും മന്‍മോഹന്‍സിങിനെ നേരില്‍കണ്ടിയിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടത്? ഞാന്‍ അദ്ദേഹത്തെ തല്ലണമോ? അപ്പോള്‍ ജനം എന്നെ ഗുണ്ടയെന്നു വിളിക്കും. ഇപ്പോള്‍ ഒന്നും ചെയ്യാതെ തന്നെ തനിക്ക് ആ പേരു വീണിട്ടുണ്ട്. പക്ഷേ ഞാന്‍ അതിനെയൊന്നും ഭയക്കുന്നില്ല, ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യാന്‍ തയാറാണ്.
ഓഗസ്റ്റ് സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയായിരിക്കും. അതിനാല്‍ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാകില്ല. റീട്ടെയ്ല്‍ എഫ് ഡിഐ, ഡീസല്‍ വില എന്നിവ നടപ്പിലാക്കുക വഴി കേന്ദ്രത്തിലേതു ജനവിരുദ്ധ സര്‍ക്കാരായി മാറിക്കഴിഞ്ഞു. ഇവ നടപ്പാക്കുന്നതിന് സംസ്ഥാനം എതിരാണ്. സംസ്ഥാനത്തെ വായ്പകള്‍ക്കു മൂന്നു വര്‍ഷ മോറട്ടോറിയമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുമെന്നും മമത വ്യക്തമാക്കി.
മമതയുടെ പരാമര്‍ശത്തോട് രൂക്ഷമായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരിയ്ക്കുന്നത്. മമതയ്ക്ക് സംസ്ഥനത്ത് അധികകാലം തുടരാനാവില്ലെന്നും ഇവിടെ നിന്ന് ഒളിച്ചോടേണ്ടി വരുമെന്നും കേന്ദ്രമന്ത്രി ആദിര്‍ ചൗധരി പറഞ്ഞു. ബംഗാള്‍ സംസ്‌ക്കാരത്തിന് കളങ്കമുണ്ടാക്കുന്നതാണ് മമതയുടെ പരാമര്‍ശമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയഗം എംഡി സലീം പറഞ്ഞു.