ഐസ്‌ക്രീം കേസ് രേഖകള്‍ പുറത്ത്
കോടതിയില്‍ പറയാനുളള മൊഴി പഠിപ്പിച്ചതായും ഇരകള്‍ പറയുന്നുണ്ട്. കോഴിക്കോട്ട് ചാലപ്പുറത്തെ ഒരു വീട്ടില്‍ വച്ചായിരുന്നു പരിശീലനമെന്ന് ഇരകളായ റെജീന, ബിന്ദു, റജുല, റോസ്‌ലിന്‍ എന്നിവര്‍ പറയുന്നു. റൗഫിന്റെ ഡ്രൈവര്‍ തുടങ്ങിയവരുടെ മൊഴിയും കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിക്ക് എതിരെ മൊഴി കൊടുക്കാതിരിക്കാന്‍ റൗഫ് പണം നല്‍കിയതായി ഇരകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണു മൊഴിമാറ്റിയത്. ഇരകളായ എല്ലാവരെയും ചാലപ്പുറത്തെ ഒരു വീട്ടില്‍ വിളിച്ചുവരുത്തി എങ്ങനെ മൊഴി കോടതിയില്‍ പറയണമെന്നു പഠിപ്പിച്ചു. ചേളാരി ഷെരീഫ് എന്നയാളാണു മൊഴികള്‍ പഠിപ്പിച്ചത്. മൂന്നു പേര്‍ക്ക് രണ്ടര ലക്ഷം രൂപയും ഒരാള്‍ക്കു നാലു ലക്ഷം രൂപയൂം നല്‍കി.
കോഴിക്കോട് തന്റെ ഓഫിസിലേക്കു വിളിച്ചു വരുത്തിയാണ് റൗഫ് പണം നല്‍കിയതെന്ന് ബിന്ദു മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് പലതവണ പണം തന്നു. ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷമാണു നേരിടുന്നത്. സത്യം പുറത്തു പറയണമെന്ന ആവശ്യം ഒരു വശത്തു നിന്നും മറുവശത്തു നിന്ന് അതിനെതിരെയും സമ്മര്‍ദ്ദം നേരിടുകയാണെന്നും ഇരകള്‍ പറയുന്നു.
ഇരകളായ പെണ്‍കുട്ടികള്‍ക്ക് റൗഫ് പണം കൊടുക്കുന്നതു കണ്ടിട്ടുണ്ടെന്നും താന്‍ നേരിട്ടു പണം കൊടുത്തിട്ടുണ്ടെന്നും റൗഫിന്റെ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
റൗഫ് കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വിവരങ്ങള്‍ പുറത്തുവിട്ട ശേഷവും മാറ്റിപ്പറഞ്ഞ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടവര്‍ പണം നല്‍കിയിരുന്നതായി ഇരകള്‍ വ്യക്തമാക്കുന്നുണ്ട്. പതിനഞ്ച് ലക്ഷത്തോളം രൂപ പലപ്പോഴായി വാങ്ങിയിരുന്നതായി ഇരകളുടെ മൊഴിയില്‍ വ്യക്തമാകുന്നുണ്ട്.
കേസ് ഡയറിയിലെ നിര്‍ണായക വിവരങ്ങള്‍ വെച്ച് തുടര്‍ നടപടികള്‍ക്കായി വി.എസ് ഹൈക്കോടതിയെ സമീപിക്കും. ഐസ്‌ക്രീം കേസില്‍ വി.എസിന്റെ നിയമനീക്കങ്ങള്‍ക്ക് ഏറെ സഹായകമായ രേഖകളാണിത്. രേഖകള്‍ വി.എസിന് നല്‍കുന്നതിനെ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും വി.എസ് ഹൈക്കോടതിയെ സമീപിച്ചതോടെ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ ആരോപണത്തിലൂടെ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ഐസ്‌ക്രീം കേസില്‍ പുറത്തായിരിക്കുന്ന രേഖകള്‍.
കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയെടുക്കാന്‍ വേണ്ടത്ര തെളിവില്ലെന്നായിരുന്നു കണ്‌ടെത്തല്‍. ഇതേ തുടര്‍ന്നാണ് കേസിന്റെ മുഴുവന്‍ രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിച്ചത്.