സത് വന്ത് സിങിനു ശേഷം അഫ്‌സല്‍ ഗുരു
2001 ഡിസംബറില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് ഭീകരാക്രമണക്കേസിലെ പ്രതിയാണ് അഫ്‌സല്‍ ഗുരു. 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിനു വധശിക്ഷ വിധിച്ചത്. ഇതു 2003 ഒക്‌ടോബര്‍ 29നു ഹൈക്കോടതിയും 2005 ആഗസ്റ്റ് നാലിനു സുപ്രിം കോടതിയും ശരിവച്ചു. 2006 ഒക്‌ടോബര്‍ 20നു തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. ഇതിനിടയിലാണു അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്
എന്നാല്‍ അഫ്‌സലിന്റെ ദയാഹരജി ഇക്കഴിഞ്ഞ ഫെബ്രുവരി 3നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയത്. തുടര്‍ന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ചേര്‍ന്ന് രഹസ്യമായെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ശനിയാഴ്ച വധശിക്ഷ നടപ്പിലാക്കിയത്.
തൂക്കിലേറ്റുന്ന അവസാന നിമിഷങ്ങളില്‍ അഫ്‌സല്‍ ഗുരു വളരെ ശാന്തനായാണ് പെരുമാറിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തൂക്കിലേറ്റാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഗുരുവിനെ കൊണ്ടുപോകുമ്പോള്‍ വികാരപ്രകടനമൊന്നുമില്ലാതെ അവര്‍ക്കൊപ്പം വരികയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ ജയ്‌ഷെ മുഹമ്മദ് തീവ്രവാദി ഷൗക്കത്ത് ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ 10 വര്‍ഷം കഠിന തടവായി നേരത്തെ കുറച്ചിരുന്നു. വിചാരണകോടതി വധശിക്ഷക്കു വിധിച്ച ഡല്‍ഹി സര്‍വകലാശാലാ കോളജ് അധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനിയെ സുപ്രീം കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.