ചപ്പാത്തി മാത്രല്ല, ഇനി ജയിലില്‍ നിന്ന് കേക്കും
പൊതുവിപണിയില്‍ 300 രൂപ വിലയുള്ള കേക്ക് 75 രൂപയ്ക്കും 22 രൂപ വിലയുള്ള റൊട്ടി എട്ട് രൂപയ്ക്കും നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജയിലില്‍ നിന്ന് ഗുണിലവാരമുള്ള ചപ്പാത്തി കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് നല്‍കി വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കാന്‍ ജയിലധികൃതര്‍ തീരുമാനിച്ചത്.
പൊതുവിപണിയില്‍ ഒരു ചപ്പാത്തിക്ക് ആറു മുതല്‍ എട്ട് രൂപ വരെയാണ് വില. എന്നാല്‍ ജയിലിലെ ചപ്പാത്തി രണ്ടുരൂപയ്ക്കാണ് നല്‍കുന്നത്. . പൊതുവിപണിയില്‍ 70 രൂപ വിലയുള്ള കോഴിക്കറി 20 രൂപയ്ക്കുമാണ് തിരുവനന്തപുരത്ത് നല്‍കുന്നത്. ഇവയുടെ വില്‍പ്പനയിലൂടെ ലഭിച്ച ലാഭം ജയില്‍വകുപ്പ് സര്‍ക്കാരിന് കൈമാറിയിരുന്നു.
തിരുവന്തപുരത്ത് ഇത് വിജയം കൊയ്തതോടുകൂടി സംസ്ഥാനത്തിന്റെ ബാക്കി ജയിലുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചിരുന്നു. തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളിലും കോഴിക്കോട്, കൊല്ലം, എറണാകുളം എന്നീ ജില്ലാജയിലുകളിലും ഈ പദ്ധതി നടപ്പിലാക്കിയത് വന്‍ വിജയമായിരുന്നു. ഇതിലൂടെ കഴിഞ്ഞവര്‍ഷം 6.75 കോടി ലാഭം നേടാനായി. കേക്ക് നിര്‍മ്മാണത്തിലൂടെ 10 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് എ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
തീഹാര്‍ ജയിലിനെ മാതൃകയാക്കികൊണ്ടാണ് കേരളത്തിലെ ജയിലുകളില്‍ ഈ സംരംഭം ആരംഭിച്ചത്. സ്ഥിരമായി ഹോട്ടലുകളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കുന്നവരാണ് ജയില്‍ ചപ്പാത്തിയുടെ ആവശ്യക്കാരായി മാറിയവരില്‍ ഏറെയും. വിവിധ ജയിലുകളില്‍ നിന്ന് ചപ്പാത്തിക്കൊപ്പം സ്വാദിഷ്ടമായ മറ്റ് വിഭവങ്ങളും ഇനി ലഭ്യമാകും. ചിക്കന്‍ ചില്ലി, ബിരിയാണി എന്നിവയും ഇനി മെനുവില്‍ ചേര്‍ക്കും. ജയിലില്‍ പപ്പടനിര്‍മ്മാണവും ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
ജയിലധികൃതരുടെ മേല്‍നോട്ടത്തില്‍ തടവുകാര്‍ 'സൂപ്പര്‍' ഷെഫുമാരായിതീര്‍ന്നു. ഫലപ്രദമായി എങ്ങനെ സമയം വിനിയോഗിക്കാം എന്നതിനോടൊപ്പം സ്വയം തൊഴില്‍ പരിശീലിപ്പിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.