Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് കൊണ്ട് എന്ത് നേട്ടം കിട്ടി?

രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുന്ന അതിരൂക്ഷമായ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പതിനൊന്ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് വന്‍ വിജയമായിരുന്നെന്ന് സമരക്കാരും എന്നാല്‍ ഇടതുപക്ഷത്തിന് മേല്‍കൈയുള്ള ഇടങ്ങളില്‍ മാത്രം പണിമുടക്ക് കാര്യമായ സ്തംഭനമുണ്ടാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരും അവകാശപ്പെടുന്നു.

ഈ പണിമുടക്കുകൊണ്ട് രാജ്യത്ത് എന്തെങ്കിലും ചലനമുണ്ടാക്കാനായെന്ന് നെഞ്ചില്‍ കൈവച്ചുപറയാന്‍ ഈ സമരക്കാര്‍ക്ക് ആര്‍ക്കെങ്കിലും കഴിയുമോ? നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവുണ്ടായത്. രാജ്യം സ്തംഭിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന ട്രേഡ് യൂണിയനുകള്‍ക്ക് തങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് പെട്രോള്‍, ഡീസല്‍ വിലയില്‍ ഒരു പൈസയെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസമായേനേ! സത്യത്തില്‍ മുകളില്‍ പറഞ്ഞ ഇരുകൂട്ടരില്‍ ആരും പരാജയപ്പെട്ടില്ല. പണിമുടക്കിന്റെ വിജയപരാജയങ്ങള്‍ അവകാശപ്പെടുന്ന ട്രേഡ് യൂണിയനുകളും സര്‍ക്കാരുകളും ഒരേപോലെ ജയിക്കുക തന്നെയായിരുന്നു. എല്ലാക്കാലത്തെയും പോലെ ഇത്തവണയും തോറ്റത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ തന്നെയാണ്.

പാറ്റ്‌നയില്‍ രാജ്യ അംഗനവാടി കര്‍മചാരി യൂനിയന്‍ പ്രവര്‍ത്തകരും പോലിസും തമ്മിലുള്ള ഏറ്റുമുട്ടല്‍

ദില്ലിയില്‍ രാജധാനി ടൂറിസ്റ്റ് ഡ്രൈവര്‍ യൂനിയന്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രകടനം

ദില്ലിയില്‍ എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന പ്രതിഷേധ പരിപാടി

ഫരീദാബാദില്‍ സമരാനുകൂലികള്‍ റോഡ് തടയുന്നു

ഫരീദാബാദില്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുന്നു

കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ് ബില്‍ഡിങിന്റെ മുന്‍വശം

നോയിഡയിലെ ഇന്‍ഡസ്ട്രീയല്‍ ഏരിയയില്‍ ഫയര്‍ ഫോഴ്‌സ് വാഹനം അഗ്നിക്കിരയാക്കുന്നു

റോഡില്‍ സമരാനുകൂലികള്‍ കത്തിച്ച ടയറുകള്‍ക്കിടയിലൂടെ കടന്നു പോകുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍-ഭൂവനേശ്വരില്‍ നിന്നുള്ള ദൃശ്യം.

നോയിഡയില്‍ സമരാനുകൂലികള്‍ കാറുകള്‍ അഗ്നിക്കിരയാക്കുന്നു

കൊച്ചിയില്‍ പണിമുടക്കിനെ തുടര്‍ന്ന് പോലിസ് വാഹനത്തില്‍ വിദേശ ടൂറിസ്റ്റുകളെ വിമാനത്താവളത്തിലെത്തുന്നു

പതിറ്റാണ്ടുകളായി രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുക തന്നെയാണ് ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും. ജനങ്ങളുടെ അസംതൃപ്തിയെ മുതലാക്കി ഭരണകൂടങ്ങള്‍ മാറിവരുന്നു. രാഷ്ട്രീയ കക്ഷികളില്‍ ചിലത് കരുത്താര്‍ജ്ജിക്കുകയും മറ്റ് ചിലത് തളരുകയും ചെയ്യുന്നു. പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി പുതിയ ചിലര്‍ ചിറകടിച്ച് പറന്നുയര്‍ന്ന് അധികാരം സ്വന്തമാക്കുന്നു. എന്നാല്‍ രാജ്യത്തെ സാധാരണക്കാരന്റെ സ്ഥിതിയില്‍ ഒരിഞ്ച് മാറ്റം വരുത്താന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

വീണ്ടും വീണ്ടും സാധാരണക്കാരന്റെ പേരും പറഞ്ഞ് ഇവര്‍ തെരുവിലിറങ്ങി സാധാരണക്കാരന്റെ തന്നെ അന്നം മുട്ടിക്കുകയാണ്. ഈ നാല്‍പ്പത്തിയെട്ട് മണിക്കൂറുകളിലെ പണിമുടക്കം കൊണ്ട് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയോ ഭരണം നിയന്ത്രിക്കുന്ന സോണിയാ ഗാന്ധിയുടെയോ ഒരു നേരത്തെ ആഹാരം വൈകിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞുവോ?

എന്തുകൊണ്ടാണ് രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 156 ജില്ലകളില്‍ വേരുപടര്‍ത്തിയ സി പി ഐ മാവോയിസ്റ്റ് പ്രസ്ഥാനം തെക്കേ അറ്റത്തുള്ള കേരളത്തിലും സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത അധികാരകേന്ദ്ര ഭീതിയിലാഴ്ത്തുന്നതെന്ന് ചിന്തിക്കേണ്ടത് പണിമുടക്കിന് ആഹ്വാനം ചെയ്ത ട്രേഡ് യൂണിയനുകളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും കൂടിയാണ്. സ്വാതന്ത്ര്യം നേടി ആറരപ്പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ കശാപ്പ് ചെയ്യത്തക്ക രീതിയില്‍ രാജ്യത്തിന്റെ പകുതിയോളം ഭാഗത്ത് സായുധസംഘങ്ങള്‍ വിപ്ലവത്തിന് കോപ്പുകൂട്ടത്തക്കവിധം പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ കാരണക്കാര്‍ ഭരണകൂടങ്ങളെപ്പോലെ തന്നെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും തന്നെയാണ്.

സാധാരണക്കാരായ ജനങ്ങളുടെ തണലില്‍ സ്വാധീനവും സമ്പത്തും അധികാരവും നേടിയവര്‍ ജനങ്ങളെ മറന്നതിനുള്ള തിരിച്ചടിയാണ് മധ്യേന്ത്യ കേന്ദ്രമാക്കി രാജ്യമെമ്പാടും വേരുപടര്‍ത്തിക്കൊണ്ടിരിക്കുന്ന വിഘടിത ശക്തികള്‍. ഇവരെ തിരിച്ചടിക്കാന്‍ പെടാപ്പാട് പെടുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ഇതിന് വേണ്ടി രാജ്യത്തിന്റെ പൊതുസമ്പത്തില്‍ വലിയൊരു ഭാഗമാണ് മാറ്റിവയ്ക്കുന്നത്. രോഗലക്ഷണത്തിനല്ല ഇവിടെ ചികിത്സ നടക്കുന്നത്. രോഗിയെ തന്നെ ഉന്മൂലനം ചെയ്യുകയാണ്. രാജ്യത്തിന്റെ മിക്കയിടങ്ങളിലും മാവോയിസ്റ്റ് ശക്തികള്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷികള്‍ക്കും മാറിനില്‍ക്കാനാവില്ല. ഇവര്‍ നടത്തിയ ജനവഞ്ചനയെ മുതലെടുത്തുകൊണ്ടാണ് ഒരുകൂട്ടം ആളുകള്‍ ആയുധമെടുത്ത് ദരിദ്രരും ആദിവാസികളും കര്‍ഷകരും സാധാരണക്കാരുമായ ആളുകളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടരും സ്വയം ശക്തരാകാനും പ്രഖ്യാപിത ശത്രുക്കളോടെതിരിടാനും അസംതൃപ്തരായ സാധാരണക്കാരെ തന്നെയാണ് ഇവരും ഉപയോഗിക്കുന്നത്.

രാജ്യം നേരിടുന്ന പ്രതിസന്ധികളെയും രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങളെയും ഫലവത്തായ രീതിയില്‍ നേരിടാന്‍ ശ്രമിക്കാതെ പഴഞ്ചന്‍ സമരപരിപാടികളുമായി രംഗത്തിറങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി സംഘടനകളെയും ജനങ്ങള്‍ കിട്ടുന്ന അവസരത്തില്‍ നല്ല പാഠംപഠിപ്പിക്കുക തന്നെ വേണം. പണിമുടക്കും ഹര്‍ത്താലും ബന്ദും വഴിതടയലും കടമുടക്കലും അക്രമവും തൊഴിലാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും മാറിയ കാലത്തെ തിരിച്ചറിയാനുള്ള ശേഷിയില്ല. ഇവരുടെ ചിന്തയും പ്രവൃത്തിയും ഇപ്പോഴും പതിറ്റാണ്ടുകള്‍ പഴഞ്ചനാണ്. ഈ പഴഞ്ചന്മാരെ അടിച്ചുവാരി ചവറ്റുകുട്ടയിലിടുകയാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ പരമപ്രധാനമായ ദൗത്യം.

മുന്‍ പേജില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+