അമേരിക്കയില്‍ ആണവച്ചോര്‍ച്ച; ആശങ്കാജനകം
അമേരിക്കയില്‍ ഭൂമിക്കടിയിലെ അണുമാലിന്യ ടാങ്കുകളിലുണ്ടായ ചോര്‍ച്ച ഭീതിയുയര്‍ത്തുന്നു ആറ് ടാങ്കുകളില്‍ ചോര്‍ച്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ വാഷിങ്ടണില്‍ കൊളംബിയ നദിയില്‍നിന്ന് അഞ്ച് മൈല്‍ അകലെ ഹാന്‍ഫോര്‍ഡിലാണ് സംഭവം.
വാഷിങ്ടണ്‍ ഗവര്‍ണര്‍ ജെയ് ഇന്‍സ്ലീ ഇക്കാര്യം സമ്മതിച്ചു. എന്നാല്‍ പെട്ടെന്നോ അടുത്ത കാലത്തോ ആരോഗ്യഭീഷണി ഉയര്‍ത്താവുന്ന വിധത്തിലല്ല ചോര്‍ച്ചയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അമേരിക്കന്‍ ഊര്‍ജസെക്രട്ടറി ചൂവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആറ് ടാങ്കുകളില്‍ ചോര്‍ച്ചയുള്ളതായി കൂടിക്കാഴ്ചയില്‍ ചൂ വെളിപ്പെടുത്തി. ഹാന്‍ഫോര്‍ഡില്‍ ഇത്തരത്തില്‍ 177 ടാങ്കുകളുണ്ട്. അതില്‍ 149 എണ്ണവും ചോര്‍ച്ചാസാധ്യത കൂടിയ ഒറ്റ അടുക്കുള്ളവയാണെന്നത് ഭീതിയുടെ ആക്കം കൂട്ടുന്നു. ഒരാഴ്ച മുമ്പ് ഒരു ടാങ്കില്‍ കണ്ട ചോര്‍ച്ച ഇപ്പോള്‍ ആറെണ്ണമായി. ഏതില്‍നിന്നാണ് അണുവികിരണം ഉണ്ടാകുന്നത് എന്ന് കൃത്യമായി മനസ്സിലാകാത്തത് വാഷിങ്ടണ്‍ വാസികളെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ആപത് ഭീഷണിയുള്ളവയുടെ പട്ടികയില്‍ 149 ടാങ്കുകളും ഉള്‍പ്പെടും. ഇവയിലെല്ലാം ചെളിക്കൊപ്പം അണുവികിരണങ്ങളടങ്ങിയ ജലവുമുണ്ട്. ആണവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പുതിയ വഴി തേടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ ഊര്‍ജവകുപ്പില്‍നിന്നുള്ള കാര്യക്ഷമവും ത്വരിതഗതിയിലുളളതുമായ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
ന്യൂക്‌ളിയര്‍ ആയുധനിര്‍മാണത്തിനായി പ്‌ളൂട്ടോണിയം ഉല്‍പാദനവേളയില്‍ പുറന്തള്ളുന്ന ദശലക്ഷക്കണക്കിന് ടണ്‍ അണുവികിരണ മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായി ഹാന്‍ഫോര്‍ഡ് മാറിയിട്ട് ഏറെ കാലമായി. അമേരിക്ക പുറത്തുവിടുന്ന കണക്കുപ്രകാരംതന്നെ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആണവമാലിന്യനിക്ഷേപമുള്ളത് ഹാന്‍ഫോര്‍ഡിലാണ്.