ബാലചന്ദ്രനെ വധിച്ചത് സൈന്യമല്ല: മഹീന്ദ രാജപക്സെ
ശ്രീലങ്ക:എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ളി പ്രഭാകരന്റെ പന്ത്രണ്ടു വയസ്സുകാരനായ പുത്രനെ വധിച്ചത് ശ്രീലങ്കന്‍ സൈന്യം അല്ലെന്ന് പ്രസിഡണ്ട് മഹീന്ദ്ര രാജപക്സെയുടെ വെളിപ്പെടുത്തല്‍. പ്രഭാകരന്റെ പന്ത്രണ്ടു വയസ്സുകാരനായ പുത്രന് ബാലചന്ദ്രന് ശ്രീലങ്കന്‍ സൈന്യത്തിന്റെ തടവിലിരിക്കുകയും അവരുടെ വെടിയേറ്റു മരിച്ചു കിടക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തു വിട്ടതാണ്. എന്നാല്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ രാജപക്സെ ബാലചന്ദ്രന്റെ കൊലപാതകം ശ്രീലങ്കന്‍ സൈന്യം നടത്തിയതാകാന്‍ വഴിയില്ലെന്നാണ് പറയുന്നത്.
പുലികളുമായുള്ള ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ലങ്കന്‍ സൈന്യം നടത്തിയ മനുഷ്യാവകാശലംഘനത്തിന്റ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പ്രഭാകരന്റെ മകനായ ബാലചന്ദ്രനിലൂടെ നടത്തപ്പെട്ടത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളാണ് ഈ രംഗം ഇത്രയ്ക്കും വഷളാക്കിയതെന്നും അവര്‍ ഇവിടെ ഒരു ആഭ്യന്തര കലാപം തന്നെ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നും രാജപക്സെ പറഞ്ഞു. ശ്രീലങ്കയിലെ പ്രതിപക്ഷം തന്റെ മേല്‍ മനപൂര്‍വ്വം കുറ്റം ചുമത്തുകയാണെന്നും രാജ്പക്സെ പറഞ്ഞു.
ഇപ്പോള്‍ നടത്താനിരുന്ന ശ്രീലങ്കയിലെ വടക്കു കിഴക്കന്‍ പ്രവിശ്യകളിലെ തിരഞ്ഞെടുപ്പ് സെപ്തംബറിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിവാദങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലാത്തതിനാലാണ് തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാല് നൂറ്റാണ്ടിലേറെക്കാലം നീണ്ടു നിന്ന ആഭ്യന്തരയുദ്ധം അവസാനിച്ചത് ശ്രീലങ്കന്‍ സൈന്യം തമിഴ് പുലികളുടെ മേല്‍ 2009മേയില്‍ നേടിയ വിജയത്തോടെയാണ്. രാജ്യാന്തരമാനദണ്ഡങ്ങളനുസരിച്ച് ഈ വിഷയത്തില്‍ സമഗ്രമായ ഒരന്വേഷണം യു എന്‍ മനുഷ്യാവകാശ കമ്മീഷന് നടത്തുമെന്നതില്‍ തര്‍ക്കമില്ല. അടുത്തമാസം ജനീവയില്‍ നടക്കാനിരിക്കുന്ന മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രഭാകര പുത്രന്റെ കൊലപാതകം ചര്‍ച്ചാവിഷയമാകുമെന്നത് തീര്‍ച്ചയാണ്.