ബിറ്റി കഴിഞ്ഞത് പിതാവിന്റെ സഹായം സ്വീകരിച്ച്
'അവന്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് ഞാന്‍ സംശയിക്കുന്നത്. അല്ലാതെ പിതാവും സ്വന്തം കുടുംബവും കഠിന ദുഖത്തില്‍ കഴിയുമ്പോള്‍ വീട്ടുകാരുമായി ബന്ധപ്പെടാതെ ഒരുമകനും ഇത്രയും കാലം കഴിയാനാവില്ല...' ആല്‍വാര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ ബിറ്റിയെക്കുറിച്ച് സി.എന്‍.എന്‍ഐ.ബി.എന്‍ ചാനലിലോട് 2009ല്‍ പിതാവും മുന്‍ ഒഡിഷ ഹോംഗാര്‍ഡ് ഡി.ജി.പിയുമായ ബിന്ദ്യ ഭൂഷണ്‍ മൊഹന്തി പറഞ്ഞതാണിത്.
എന്നാല്‍, വെള്ളിയാഴ്ച കണ്ണൂരില്‍ പിടിയിലാവുന്നതുവരെ പിതാവിന്റെ സഹായം സ്വീകരിച്ചാണ് ബിറ്റി കഴിഞ്ഞതെന്നാണ് സൂചന. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഇടക്കിടെ വലിയ തുകകള്‍ ഇടാറുള്ളത് പിതാവ് തന്നെയാണെന്നാണ് കരുതുന്നത്. പരോളിലിറങ്ങി മുങ്ങിയ ബിറ്റി പുട്ടപര്‍ത്തിയില്‍നിന്ന് കേരളത്തിലത്തെിയത് ഏതാണ്ട് നാല് വര്‍ഷം മുമ്പാണ്. കലിംഗ യൂനിവേഴ്‌സിറ്റിയില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് പഠനം നടത്തിയിരുന്നെങ്കിലും പഠനം പാതി വഴിയില്‍ നിര്‍ത്തി. കണ്ണൂര്‍ ചാല ചിന്മയ കോളജിലെ എം.ബി.എ പഠനകാലത്തും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ബിറ്റിയുടെ പഠനവും പെരുമാറ്റവും മാതൃകയായിരുന്നത്രെ.
മാടായി എസ്.ബി.ടി ശാഖയില്‍ രാഘവ് രാജ് എന്ന പേരില്‍ ഏഴ് മാസമായി പ്രൊബേഷനറി ഓഫിസറായി ജോലി ചെയ്യുന്ന ഇയാളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കെല്ലാം നല്ല അഭിപ്രായമായിരുന്നു. സൗമ്യതയും കൃത്യനിഷ്ഠതയുംകൊണ്ട് സഹപ്രവര്‍ത്തകരുടെ വിശ്വാസം നേടി. ബാങ്കിലെ സഹപ്രവര്‍ത്തകര്‍ക്കും ഇടപാടുകാര്‍ക്കും പ്രിയന്‍. താമസിക്കുന്നത് എവിടെയാണെന്ന് സഹപ്രവര്‍ത്തകര്‍ അറിയാതിരിക്കാന്‍ ഇയാള്‍ ശ്രദ്ധിച്ചു. വിവിധ ലോഡ്ജുകളില്‍ മാറിമാറിത്താമസിച്ചു. ഏതാനും ആഴ്ചകളായി ബാങ്കിനടുത്ത് സഹ ജീവനക്കാരനോടൊപ്പം വീട് വാടകക്കെടുത്ത് താമസിച്ചു വരുകയായിരുന്നു.
ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ച ഇയാള്‍ വീടിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും പലര്‍ക്കും വ്യത്യസ്ത വിവരങ്ങളാണ് നല്‍കിയത്. എന്നാല്‍ സംശയിക്കാവുന്ന തരത്തിലായിരുന്നില്ല പെരുമാറ്റം. ദല്‍ഹി പീഡനം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതോടെയാണ് അല്‍വാര്‍ കേസും ബിറ്റി മൊഹന്തിയും വാര്‍ത്താ മാധ്യമങ്ങളില്‍ വീണ്ടും സജിവമായത്. ഇതിനിടയിലാണ് ബാങ്കിലെ ശാഖയില്‍ ഊമക്കത്തും യൂ ട്യൂബിലും ഇന്‍ര്‍നെറ്റിലുമുള്ള ഇയാളുടെ വിവരങ്ങളെക്കുറിച്ചുള്ള സൂചനകളും ലഭിക്കുന്നത്. താന്‍ നിരീക്ഷിക്കപ്പെടുന്നതായി മനസ്സിലാക്കിയ മൊഹന്തി മുങ്ങാന്‍ നീക്കം ആരംഭിക്കുന്നതിനിടയിലാണ് പൊലീസ് വലയിലായത്.
പഴയങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ ബിറ്റിക്ക് ഭാവ വ്യത്യാസങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ഇടക്കിടെ വെള്ളം ചോദിച്ചെങ്കിലും മുഖത്ത് മുഴുവന്‍ സമയവും പുഞ്ചിരിയുണ്ടായിരുന്നു. പൊലീസുകാര്‍ എത്തിച്ചു കൊടുത്ത ഉച്ച ഭക്ഷണം നന്നായി കഴിച്ചാണ് പൊലീസിനൊപ്പം കോടതിയിലേക്ക് യാത്രയായത്.
കോളിളക്കം സൃഷ്ടിച്ച കേസിന്റെ നാള്‍വഴികള്‍
2006 മാര്‍ച്ച് 21: രാജസ്ഥാനിലെ ആല്‍വാറില്‍ ഇയാള്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ച് വിനോദ സഞ്ചാരിയായ യുവതിയെ പീഡിപ്പിച്ചു.
ഏപ്രില്‍ 12: ആല്‍വാറിലെ അതിവേഗ കോടതി കുറ്റക്കാരനാണെന്ന് കണ്ട് ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു. പരാതി ലഭിച്ച് അതിവേഗം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ സംഭവം നടന്ന് 24ാമത്തെ ദിവസം ശിക്ഷ വിധിച്ചത് ശ്രദ്ധേയമായിരുന്നു.
നവംബര്‍ 20: രോഗബാധിതയായി അത്യാസന്ന നിലയില്‍ കഴിയുന്ന മാതാവ് ശുഭ്രയെ കാണാനെന്ന പേരില്‍ പരോളിന് അപേക്ഷിച്ച ബിറ്റിക്ക് ശിക്ഷിക്കപ്പെട്ട് ഏഴ് മാസം കഴിഞ്ഞപ്പോള്‍ പരോള്‍ ലഭിച്ചു. ഡിസംബര്‍ നാലിന് തിരിച്ചുകയറുമെന്ന വ്യവസ്ഥയില്‍ 15 ദിവസത്തേക്കായിരുന്നു പരോള്‍. ഡി.ജി.പിയെന്ന നിലയില്‍ പിതാവിന്റെ സ്വാധീനമുപയോഗിച്ചതിനാലാണ് ഇത്ര വേഗം പരോള്‍ ലഭിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.
പരോള്‍ കാലാവധി കഴിഞിട്ടും തിരിച്ചത്തൊതിരുന്ന ബിറ്റിക്കായി രാജസ്ഥാന്‍ പൊലീസും ഒഡീഷ പൊലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ഡിസംബറില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതിനിടെ, അസുഖബാധിതനായ മകന് ചികില്‍സ ആവശ്യമാണെന്നും പരോള്‍ നീട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് ബി.ബി. മൊഹന്തി ജയില്‍ അധികൃതര്‍ക്ക് കത്തെഴുതിയെങ്കിലും അനുവദിച്ചില്ല.
2007 മെയ് 29: ബിറ്റിയെ ഒളിക്കാന്‍ സഹായിച്ചതിന് മൊഹന്തിക്കെതിരെ ജയ്പൂരിലെ കോത്തി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡി.ജി.പി നാടകീയമായി ഒളിവില്‍ പോയെങ്കിലും 2008ല്‍ പൊലീസില്‍ കീഴടങ്ങി. പിന്നീട് സര്‍വീസില്‍ തിരിച്ചുകയറി 2012ല്‍ വിരമിച്ചു.