ആനവണ്ടിക്ക് സിവില്‍ സപ്ലൈസ് വഴി ഡീസല്‍
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും ബങ്കുകളില്‍ നിന്ന് ഇന്ധനം നിറക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയവയുമായി ഇക്കാര്യത്തില്‍ ധാരണയിലെത്താനും നീക്കമുണ്ട്. വന്‍കിട ഉപഭോക്താവല്ലാത്ത സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി എണ്ണക്കമ്പനികളില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ഡീസല്‍ വാങ്ങും. ഇത് കെ എസ് ആര്‍ ടി സിയലടിക്കാനാണ് തീരുമാനം. ഫലത്തില്‍ എണ്ണക്കമ്പനികളില്‍ നിന്നും കിട്ടുന്ന അതേ വിലക്ക് കെ എസ് ആര്‍ ടി സിക്ക് എണ്ണ കിട്ടും.
വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി എടുത്തുകളഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കെ എസ് ആര്‍ ടി സിക്ക് ലിറ്ററിന് 14 രൂപയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ജോസ് സിറിയക് അധ്യക്ഷനായ സമിതിയോട് മന്ത്രിസഭായോഗം റിപ്പോര്‍ട്ട് തേടിയത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പമ്പുകളില്‍നിന്നു നേരിട്ട് ഡീസല്‍ വാങ്ങുക, എണ്ണക്കമ്പനികള്‍ നേരിട്ടു നടത്തുന്ന ബങ്കുകളില്‍നിന്നു ഡീസല്‍ അടിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചത്. എന്നാല്‍ ഈ രണ്ടു നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകളില്‍ നിന്നും ഡീസലടിക്കാന്‍ മാത്രമുള്ള അനുമതി നല്‍കുകയായിരുന്നു.
നേരത്തെ വന്‍കിട ഉപയോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് കെ എസ് ആര്‍ ടി സിക്ക് ഇരുട്ടടിയായത്. നേരത്തെ തന്നെ നഷ്ടത്തിലോടിക്കൊണ്ടിരുന്ന ആനവണ്ടി ഇതോടെ സ്വതവേ ദുര്‍ബ്ബല പോരാത്തതിന് ഗര്‍ഭിണിയും എന്ന സ്ഥിതിയിലായി. ഇങ്ങനെ പോയാല്‍ കെ എസ് ആര്‍ ടി സി അടച്ചുപൂട്ടേണ്ടി വന്നേക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് താല്‍ക്കാലികാശ്വാസവുമായി മന്ത്രിസഭ രംഗത്തെത്തിയത്. ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതോടെ പ്രതിമാസം 90 കോടി രൂപയുടെ അധികനഷ്ടമാണ് കോര്‍പറേഷന് ഉണ്ടായത്.