കള്ളപ്പണം: അന്വേഷിയ്ക്കുമെന്ന് ബാങ്കുകള്‍
വ്യാഴാഴ്ച കാലത്ത് കോബ്ര പോസറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫും സ്ഥാപകനുമായ അനിരുദ്ധ ബഹായ് ഒരു ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ ഈ മൂന്നു ബാങ്കുകളുടെയും ഓഹരിവില്‍പ്പനയ്ക്ക് ഇടിവ് നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കണക്കില്ലാത്ത വലിയ തുകകള്‍ സ്വീകരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നതും ഈ പണം ബാങ്കുകളുടെ നിക്ഷേപ പദ്ധതികളില്‍ ചേര്‍ക്കുന്നതും ബിനാമി അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതുമെല്ലാം പോര്‍ട്ടലിലുണ്ട്. പോര്‍ട്ടലിന്റെ രഹസ്യ റിപ്പോര്‍ട്ടറാണ് കള്ളപ്പണം വെളുപ്പിക്കാനെന്ന വ്യാജേന ചെന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ഈ റിപ്പോര്‍ട്ടറോട് വലിയ തുകകള്‍ സ്വീകരിക്കാനും വെളുപ്പിക്കാനും തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
ദീര്‍ഘകാലപദ്ധതികളില്‍ കള്ളപ്പണം ഉള്‍പ്പെടുത്തുകയും അതുവഴി അത് വെളുപ്പിക്കുകയും ചെയ്യാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആരോപണം ബാങ്കുകള്‍ നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യക്ഷ നികുതി ബോര്‍ഡും ബാങ്കുകളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്വിസ് ബാങ്കുകളെപ്പോലെ കള്ളപ്പണക്കാരെ സഹായിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളും ചെയ്യുന്നതെന്ന് അനിരുദ്ധ ബഹായ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചട്ടുണ്ട്. എത്ര പണം കൊണ്ടുചെന്നാലും ഈ ബാങ്കുകളുടെ ശാഖകളില്‍ വെളുപ്പിച്ചെടുക്കാം. രാഷ്ട്രീയക്കാരുടെ ആളാണെന്ന് പറഞ്ഞിട്ടും ഏജന്റിനെ വീട്ടില്‍ വിട്ട് പണം എടുപ്പിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്- അിരുദ്ധ് ആരോപിക്കുന്നു.
സംഭവത്തില്‍ രണ്ട് ബാങ്കുകളുടെ എംഡിമാരുമായി താന്‍ സംസാരിച്ചെന്ന് കേന്ദ്രമന്ത്രി പി ചിദംബരം വ്യക്തമാക്കി. ആരോപണം തെറ്റാണെന്നാണ് അവര്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ ബാങ്കുകള്‍ വാര്‍ത്തയോട് നിഷേധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഉയര്‍ന്ന മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ബാങ്ക് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ആരോപണം അന്വേഷിക്കുമെന്ന് ഐസിഐസിഐ ബാങ്കും വ്യക്തമാക്കി.