500 പേര്‍ക്ക് വാസക്ടമി, സമ്മാനം നാനോ കാര്‍
വാസക്ടമി ക്യാമ്പുകളില്‍ 500 പേരെ എത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ടാറ്റയുടെ നാനോ കാര്‍ സമ്മാനമായി പ്രഖ്യാപിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ദല്ലാള്‍പ്പണിക്കിറങ്ങിയത്. 50 പേരെ ക്യാമ്പിലത്തെിച്ചാല്‍ ഒന്നേകാല്‍ പവന്‍ കൂടെപ്പോരും. 25 പേരെ എത്തിക്കുന്നവര്‍ക്ക് റഫ്രിജറേറ്ററാണ് വാഗ്ദാനം. സമ്മാനം വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ സര്‍വ മാര്‍ഗങ്ങളും പ്രയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബിപിഎല്‍ പദവിയില്‍നിന്ന് ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയും നിരക്ഷരായ ആദിവാസികളെ മറ്റു പലതും പറഞ്ഞു പറ്റിച്ചുമാണ് ക്യാമ്പുകളില്‍ എത്തിക്കുന്നത്.
ആദിവാസികളും ദലിതുകളുമാണ് വ്യാപകമായി വന്ധ്യംകരണത്തിന് വിധേയമാകുന്നത്. മാര്‍ച്ച് 31നകം പരമാവധി പേരെ വന്ധ്യകരണം നടത്തണമെന്ന നിര്‍ദേശമാണ് കാര്‍ മോഹിച്ച് ഉദ്യോഗസ്ഥര്‍ ശിരസാവഹിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ എല്ലാ വഴികളും ഉപയോഗിച്ച് ആളുകളെ ക്യാമ്പുകളില്‍ എത്തിക്കുകയാണ്. പാവപ്പെട്ടവരും ജീവിതത്തിന്റെ താഴത്തേട്ടിലുള്ളവരുമാണ് ഇതിന് കൂടുതലും ഇരയാവുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
അവിവാഹിതരെയും മനോരോഗികളെയുംവരെ വാസക്ടമി ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എഴുപതു വയസ്സുകാര്‍ പോലും ശസ്ത്രക്രിയക്ക് വിധേയമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിന്‍ദോരി, ഷഹ്‌ദോല്‍ ജില്ലാ ആശുപത്രികളില്‍ ബൈഗ വിഭാഗം ആദിവാസികളെ കൂട്ടമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടായില്ല. ജനുവരിയില്‍ വിദിഷയിലെ ഒരു ക്യാമ്പില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ മൂന്ന് സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അന്വേഷണമോ നടപടിയോ ഇക്കാര്യത്തില്‍ ഉണ്ടായില്ല.
ബര്‍വാനി, ഖര്‍ഗോണ്‍, ആലിരാജ്പൂര്‍, ജബുവ ആദിവാസി മേഖലകളിലാണ് മധ്യപദേശില്‍ ഏറ്റവും കൂടുതല്‍ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്്. മിക്ക രോഗികള്‍ക്കും ശസ്ത്രക്രിയക്കു ശേഷം ഡിസ്ചാര്‍ജ് കാര്‍ഡ് നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് തലയൂരാനാണിത്.
നിരവധി ഡോക്ടര്‍മാരാണ് പദ്ധതിയില്‍ ഊര്‍ജിതമായി പങ്കെടുക്കുന്നത്. പ്രതിദിനം 30 മുതല്‍ 50 വരെ ശസ്ത്രക്രിയകള്‍ നടത്താമെന്നതാണ് സാധാരണ രീതി. എന്നാല്‍, പ്രതിദിനം 500 വന്ധ്യകരണ ശസ്ത്രക്രിയകള്‍ നടത്തിയതായി ഇന്‍ഡോറിലും മാല്‍വയിലുമുള്ള നിരവധി ഡോക്ടര്‍മാര്‍ വീമ്പിളക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശ് ആരോഗ്യമന്ത്രാലയത്തിലെ ജോയന്റ് ഡയറക്ടര്‍ ഡോ. രജന ഗുപ്ത ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. മാധ്യമങ്ങള്‍ അതിശയോക്തികരമായ കണക്കുകളാണ് പുറത്തുവിടുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. മാര്‍ച്ച് 31നകം കാറും പൊന്നും സ്വന്തമാക്കാന്‍ മെനക്കെട്ടു പണിയുന്നവരുണ്ടെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഡോക്ടര്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.