ദില്ലിയില്‍ ഓരോ 18 മണിക്കൂറിലും ഒരു റേപ്പ്
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പീഡനക്കേസുകള്‍ക്കും സ്ത്രീകള്‍ക്കെതിരായ മറ്റ് അതിക്രമങ്ങള്‍ക്കും പുറമേയാണിത്.സുഹൃത്തിനോടൊപ്പം രാത്രി യാത്ര ചെയ്യവേ ബസ്സില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ മരിച്ചു. ഈ സംഭവത്തോടെയാണ് രാജ്യ തലസ്ഥാനമായ ദില്ലിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന പൊതുവികാരം ഉണ്ടായത്.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഇതുകൊണ്ട് അവസാനിച്ചില്ല. സ്വദേശി എന്നോ വിദേശി എന്നോ ഭേദമില്ലാതെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ദില്ലിയില്‍ തുടരുകയാണ്. ബലാത്സംഗങ്ങളും മറ്റ് അതിക്രമങ്ങളും മൂലം ഉണ്ടാകുന്ന പരാതികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി ദില്ലി പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 359 ബലാത്സംഗ കേസുകള്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 143 ആയിരുന്നു. 453 മോഷണക്കേസുകള്‍, ആയിരത്തിലധികം തട്ടിക്കൊണ്ടുപോകലുകള്‍ എന്നിങ്ങനെ പോകുന്നു തലസ്ഥാനത്തെ ക്രിമിനല്‍ വിശേഷങ്ങള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയലെ ഏറ്റവും കൂടിയ നിരക്കാണിത്.
ജനസംഖ്യ കൂടുമ്പോള്‍ ബലാത്സംഗങ്ങളും കൂടും എന്ന് ന്യായീകരണം പറയുന്ന മംമ്താ ബാനര്‍ജിയെപ്പോലുള്ള മുഖ്യമന്ത്രിമാരുള്ള നാടാണ് നമ്മുടേത്. അപ്പോള്‍ പിന്നെ ദില്ലി പോലെ ഉയര്‍ന്ന ജനസംഖ്യയുള്ള ഒരു നഗരത്തിലെ അതിക്രമങ്ങളെ പ്ിന്നെ എങ്ങനെയാണ് കുറ്റപ്പെടുത്താന്‍ കഴിയുക അല്ലേ?