കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്ത് കേസ്, ദില്ലി പൊലീസിന് നാണക്കേടാകുമോ?

Google Oneindia Malayalam News

ദില്ലി: ശ്രീശാന്തിന് ജാമ്യം കൊടുക്കുന്ന കാര്യത്തില്‍ ശക്തമായ വാദം തന്നെയാണ് കോടതിയില്‍ നടന്നത്. ദില്ലി പൊലീസ് ഉയര്‍ത്തിയ പല ആരോപണങ്ങളും യുക്തിയ്ക്ക് നിരക്കുന്നതല്ലെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകന്‍ പിങ്കി മിശ്ര വാദിച്ചത്. സാകേതിലുള്ള അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വാദം തിങ്കളാഴ്ചയും തുടരും. ശ്രീശാന്തിനെതിരേ കോടതിയിലുയര്‍ന്ന പ്രധാന ആരോപണങ്ങളും അതിനെതിരേയുള്ള വാദങ്ങളും.

1 ഒത്തുകളിയ്ക്കുന്നതിന് ശ്രീശാന്ത് ടവല്‍ അടയാളമായി വെച്ചുവെന്ന വാദം അംഗീകരിക്കാനാവില്ല. ചൂടുള്ള കാലാവസ്ഥയില്‍ കളിയ്ക്കുമ്പോള്‍ താരങ്ങള്‍ ടവല്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. സ്‌പോട്ട് ഫിക്‌സിങ് നടന്നുവെന്ന് പറയുന്ന ഓവറില്‍ ശ്രീശാന്ത് മാത്രമല്ല രാഹുല്‍ ദ്രാവിഡും ടവല്‍ ധരിച്ചിരുന്നു. ഈ ഒരു ഐപില്‍ മത്സരത്തില്‍ മാത്രമല്ല ശ്രീശാന്ത് ടവല്‍ ധരിച്ചിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളില്‍ രാജ്യത്തിനുവേണ്ടി കളിയ്ക്കുമ്പോഴും ശ്രീശാന്ത് ടവല്‍ ധരിക്കാറുണ്ട്. ടവല്‍ ധരിച്ചതാണ് ഒത്തുകളിയ്ക്കുള്ള അടയാളമെന്ന വാദം അംഗീകരിക്കാനാവില്ല.

Sreesanth

2 ഒത്തുകളിയുടെ ഭാഗമായി ശ്രീശാന്ത് 14 റണ്‍സ് വിട്ടുകൊടുത്തുവെന്ന ആരോപണവും ശരിയല്ല. ആദ്യത്തെ നാലു ബോളുകളില്‍ ശ്രീശാന്ത് വെറും അഞ്ച് റണ്‍സ് മാത്രമാണ് ലഭിച്ചത്. ഒത്തുകളിയ്ക്കായി ഗൂഡാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അവസാനത്തെ രണ്ടു ബോളുകളിലേക്ക് ഈ റിസ്‌ക് മുഴുവന്‍ മാറ്റിവെയ്ക്കാന്‍ ശ്രീശാന്ത് തയ്യാറാകുമോ? 14 റണ്‍സിന് ഒത്തുകളിച്ചുവെന്നാണ് പോലിസ് പറയുന്നത്. അവസാന രണ്ടു ബോളില്‍ ഒമ്പത് റണ്‍സെടുക്കണമെങ്കില്‍ അതില്‍ ഒന്ന് സിക്‌സ് ആയിരിക്കണം. ആരാണ് ഈ ഒരു റിസ്‌കെടുക്കുക. ഇനി അഞ്ചാമത്തെ ബോള്‍ പരിഗണിയ്ക്കുക. അത് ഒരു ഷോര്‍ട്ട് പിച്ച് ബോളായിരുന്നു. അതില്‍ നിന്ന് സിക്‌സ് അടിയ്ക്കുക ഏറെ ബുദ്ധിമുട്ടാണ്. ഗില്‍ക്രിസ്റ്റിനെ പോലെ പരിചയ സമ്പന്നനായ ഒരു താരം അതില്‍ നിന്ന് ഫോര്‍ നേടി. ഓവറിലെ അവസാനത്തെ ബോള്‍ ശ്രീശാന്ത് ഓഫ് സൈഡിലാണ് നല്‍കിയത്. ഗില്‍ക്രിസ്റ്റിനെ പോലൊരു താരത്തിന്റെ കഴിവ് കൊണ്ടു മാത്രമാണ് അത് ഫോറിലേക്ക് പോയത്. അടിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള രണ്ടു ബോളുകളാണ് ശ്രീശാന്ത് അവസാനം എറിഞ്ഞതെന്ന് ചുരുക്കം. അപ്പോള്‍ എന്ത് ഒത്തുകളിയാണ് നടന്നത്? ഐപിഎല്ലില്‍ ശ്രീശാന്തിന്റെ ഇക്കോണമി നിരക്ക് ഒമ്പതാണ്. 13 റണ്‍സ് വിട്ടുകൊടുക്കുകയെന്നത് വലിയ കാര്യമല്ലെന്ന് ചുരുക്കം. ഒത്തുകളിയ്ക്കാന്‍ ശ്രീശാന്ത് തീരുമാനിച്ചിരുന്നെങ്കില്‍ ഒരു നൊ ബോളോ വൈഡോ എറിയാനല്ലേ ശ്രീശാന്ത് ശ്രമിക്കുക.

3 ശ്രീശാന്തില്‍ നിന്നും പണം കണ്ടെടുത്തുവെന്ന വാദത്തെയും കൊഴപ്പണം പാര്‍ട്ടികളില്‍ അടിച്ചുപൊളിച്ചുവെന്ന ദില്ലി പൊലീസിന്റെ അവകാശ വാദത്തെയും അഭിഭാഷകന്‍ ഖണ്ഡിച്ചു. പാര്‍ട്ടികളില്‍ ശ്രീശാന്ത് ചെലവഴിച്ച പണത്തിന്റെ ഭൂരിഭാഗവും എക്കൗണ്ടില്‍ നിന്നെടുത്തതാണ്. രണ്ടു ദിവസത്തിനുള്ളില്‍ 10000 രൂപ വീതം അഞ്ചു തവണയെടുത്തതായി ബാങ്ക് രേഖകള്‍ തന്നെ കാണിയ്ക്കുന്നുണ്ട്. ചിലയിടത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പണം അടച്ചത്. അതിനും രേഖകളുണ്ട്. ശ്രീശാന്തിന് പാര്‍ട്ടികള്‍ ഇഷ്ടമാണ്. ഇന്ത്യയില്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് കുറ്റമായി പ്രഖ്യാപിച്ചിട്ടൊന്നുമില്ലാത്ത സാഹചര്യത്തില്‍ ദില്ലി പോലിസ് എന്ത് കുറ്റമാണ് ശ്രീശാന്തിനെതിരേ ചുമത്തുക.

4 പിന്നെ ശ്രീശാന്ത് ബുക്കികളുമായി സംസാരിച്ചുവെന്ന വാദം. അത് സാധൂകരിക്കുന്ന ഒരു തെളിവ് പോലും ദില്ലി പൊലീസിന്റെ കൈവശമില്ല. ശ്രീശാന്തിന്റെ കൈയില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. പോലിസ് കുറ്റവാളികളാണെന്ന് ആരോപിക്കുന്ന ചിലര്‍ ആ നമ്പറിലേക്ക് വിളിച്ചിട്ടുണ്ട്. പക്ഷേ, അവരെല്ലാം ക്രിക്കറ്റ് ലോകത്ത് ഉള്ളവരോ ക്രിക്കറ്റ് താരങ്ങളുമായി അടുപ്പമുള്ളവരോ ആണ്. സ്വാഭാവികമായും അവര്‍ ശ്രീശാന്തിനെ വിളിച്ചിരിക്കാം. അതുകൊണ്ട് അയാള്‍ കുറ്റവാളിയാകുമോ? മുഖം രക്ഷിക്കാന്‍ വേണ്ടി രാജ്യദ്രോഹ കുറ്റവും മറ്റും ചുമത്തി രക്ഷപ്പെടാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന വാദം ഇവിടെ ശക്തമാവുകയാണ്.

തന്റെ വാദഗതികള്‍ തെളിയ്ക്കാന്‍ ഒട്ടേറെ ഫോട്ടോഗ്രാഫുകളും ബാങ്ക് എക്കൗണ്ട് സംബന്ധമായ വിവരങ്ങളും അഭിഭാഷകന്‍ ഹാജരാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറും ശ്രീശാന്തിന് അനുകൂലമായ വാദഗതികള്‍ നിരത്തി കോടതിയിലെത്തിയിട്ടുണ്ട്. വാദം തിങ്കളാഴ്ചയും തുടരും.

English summary
The Delhi Police’s apparent confidence on the spot-fixing case against Sreesanth took a severe blow in court on Friday, when the pacer’s lawyer Pinaki Mishra sought to demolish its charges one by one, while seeking bail for the arrested cricketer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X