ശ്രീശാന്ത് വീട്ടിലെത്തി; ആരതിയുഴിഞ്ഞ് അമ്മ
കൊച്ചി: 'എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിലക്കിയേക്കാം. എന്നാല്‍ ടെന്നീസ് ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും വിലക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ, നാളെത്തന്നെ പരിശീലനം ആരംഭിക്കും. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണം എന്നാണ് ആഗ്രഹം' - ഇതാണ് ശ്രീശാന്ത്. ഒത്തുകളിക്കേസില്‍ അറസ്റ്റിലാകുകയും രണ്ടാഴ്ചയിലധികം ജയിലില്‍ കിടക്കേണ്ടി വന്നിട്ടും ശ്രീശാന്ത് മാറിയിട്ടില്ല. ഇതാണ് ശ്രീശാന്ത്, ലോകകപ്പ് ക്രിക്കറ്റ് കളിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഡയറിയില്‍ കുറിച്ചിട്ട്, ഒന്നല്ല രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് വേണ്ടി നേടിയ സാക്ഷാല്‍ ശാന്തകുമാരന്‍ ശ്രീശാന്ത്.
കേരളം എന്ന ഇട്ടാവട്ട ക്രിക്കറ്റ് ഭൂപടത്തില്‍ നിന്നും ലോകത്തെ കൊടികെട്ടിയ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന ഫാസ്റ്റ് ബൗളറാക്കി മാറ്റിയത് ശ്രീശാന്തിന്റെ ഈ വീറും വാശിയുമാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജാക്വിസ് കല്ലിസിനെ പുറത്താക്കിയ ഒരു പന്ത് മാത്രം മതി ശ്രീശാന്തിന്റെ പ്രതിഭ മനസ്സിലാക്കാന്‍. ട്വന്റി - 20 ലോകകപ്പ് സെമിയില്‍ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ഹെയ്ഡനെയും ഗില്‍ക്രിസ്റ്റിനെയും ക്ലീന്‍ ബൗള്‍ ചെയ്ത ശ്രീശാന്തായിരുന്നു അന്ന് ഇന്ത്യയുടെ വിജയശില്‍പി.
രാവിലെ ഒമ്പതരയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ശ്രീശാന്ത് ക്ഷീണിതനായിരുന്നു. എങ്കിലും പ്രതീക്ഷയുടെ സ്പര്‍ശം ശ്രീയുടെ വാക്കുകളില്‍ കാണാമായിരുന്നു. നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ശത്രുക്കള്‍ക്ക് പോലും ഇത്തരത്തില്‍ ഒരനുഭവം ഉണ്ടാകാതിരിക്കട്ടെ. പത്തരയോടെ വീട്ടിലെത്തിയ ശ്രീശാന്തിനെ അമ്മ സാവിത്രിയമ്മ ആരതിയുഴിഞ്ഞ് സ്വീകരിച്ചു.
കഴിഞ്ഞ ഇരുപത്തേഴ് ദിവസങ്ങള്‍ ദു:സ്വപ്‌നം പോലെ മറക്കാനുള്ള ശ്രമത്തിലാണ് ശ്രീശാന്ത്. തെറ്റുചെയ്തിട്ടില്ല എന്ന ഉത്തമബോധ്യമുണ്ട്. തിരിച്ചുവരും - പട്ടുപരവതാനിയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് ഓടിക്കയറിയ താരമല്ല ശ്രീശാന്ത്. രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ രാജ്യത്ത് ഏറ്റവും താഴേക്കിടയിലുള്ള കേരളത്തില്‍ നിന്നും ഓരോ പന്തും, ഓരോ വിക്കറ്റും കളിച്ച് നേടി ശ്രീശാന്ത് ചോദിച്ചുവാങ്ങിയ ഇടമാണ് അത്. വാശിപോലെ തന്നെ ശ്രീശാന്ത് തിരിച്ചുവരട്ടെ, ദേശീയ ടീമില്‍ കളിക്കട്ടെ എന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകരും കരുതുന്നത്.