ഐസ്ക്രീം കേസ് വീണ്ടും സജീവമാകുന്നു
കൊച്ചി: ഒരു കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഐസ്ക്രീം പാര്‍ലര്‍ കേസ് ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി കൊണ്ട് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും സജീവമാകുന്നു. കേസിലെ ഇരകളായ ബിന്ദുവും റോസിലിയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ് ഇപ്പോഴത്തെ വിഷയം. കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്കാതിരിക്കാന് ഇവര്‍ക്ക് മന്ത്രി പണം നല്‍കിയെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
നാല്‍പ്പതു ലക്ഷം രൂപ നല്‍കിയെന്നും ഭയം കൊണ്ടാണ് ഇക്കാര്യം നേരത്തെ പറയാതിരുന്നതെന്നുമാണ് റോസിലിന് പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് ബിന്ദുവിന്റയും റോസിനിന്റെയും ഇപ്പോഴത്തെ ആവശ്യം.
ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട കേസ് ഡയറി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിഎസ്സിന് ലഭിച്ചിരുന്നു. മൊഴിമാറ്റി പറയാന്‍ ഇരകള്‍ക്ക് റൗഫ് പണം നല്‍കിയതിന്റെ വ്യക്തമായ രേഖകള്‍ കേസ് ഡയറിയിലുണ്ട്. ചാലപ്പുറത്തെ ഒരു വീട്ടില്‍ വച്ചാണ് മൊഴി മാറ്റിപ്പറയാന്‍ ഇരകളെ പരിശീലിപ്പിച്ചതെന്നും ഷോളാരി ഷരീഫ് എന്നയാളാണ് മൊഴിമാറ്റി പറയാന്‍ പഠപ്പിച്ചതെന്നും കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, വിഎസ്സിന് കേസിന്റെ മൊഴിപ്പകര്‍പ്പുകളും അനുബന്ധ രേഖകളും നല്‍കുന്നതിനെ എതിര്‍ത്ത കേസിലെ കക്ഷിയല്ലാത്ത സംസ്ഥാന സര്‍ക്കാറിനെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖകള്‍ വിഎസ്സിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.
ഏതായാലും വീണ്ടും സജീവമാവുന്ന കേസ് ഇരകള്‍ക്ക് നീതി നല്‍കുകയും കുറ്റവാളികളെ നിയമം പഠിപ്പിക്കുമെന്നും പ്രതീക്ഷിക്കാം