ഇഷ്രത്ത് ജഹാന് ലഷ്‌കര്‍ അംഗമായിരുന്നെന്ന്
എന്നാല്‍ അന്വേഷണത്തിലുള്ള അഞ്ച് പ്രധാന വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സി.ബി.ഐ. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഗുജറാത്തിലെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന രജീന്ദര്‍ കുമാറിന് പങ്കുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. രജീന്ദര്‍ കുമാര്‍-നരേന്ദ്ര മോഡി ബന്ധം പരിശോധിച്ച് അന്വേഷണം മോഡിയിലേക്കെത്തിക്കാണ് സി.ബി.ഐ ശ്രമം.
ഇഷ്രത്ത് ജഹാന്‍ കേസില്‍ ഇന്റലിജന്‍സ് മേധാവിയും മുതിര്‍ന്ന ഐപി.എസ് ഉദ്യോഗസ്ഥനുമായ രജീന്ദര്‍ കുമാര്‍ ഗൂഢാലോചന നടത്തിയതായി സി.ബി.ഐ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ആരായുന്നുണ്ട്. എന്നാല്‍ രജീന്ദര്‍ കുമാര്‍ ജൂലൈ 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. അങ്ങനെയാകുമ്പോള്‍ അറസ്റ്റിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായി വരില്ല. ഈ സാഹചര്യം മുതലാക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് നേതൃത്വം വഹിക്കാനൊരുങ്ങുന്ന നരേന്ദ്ര മോഡിയെ തകര്‍ക്കാനാണ് സി.ബി.ഐ യെ ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെപി ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു.
2004 ജൂണ്‍ 15 നാണ് ഇഷ്രത്ത് ജഹാനും പ്രാണേഷ് പിള്ളയും അടക്കം നാലുപേര്‍ വെടിയേറ്റ് മരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ആക്രമിക്കാനെത്തിയ സംഘം പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. പിന്നീട് ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് ആരോപണം ഉയരുകയും കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും ആയിരുന്നു.