ജോപ്പാന്റെ അറസ്റ്റ്; ചാണ്ടിയുടെ നില പരുങ്ങലില്‍?
കോന്നി മല്ലേലില്‍ ഇന്‍ഡ്രസ്ട്രീസ് ഉടമ താഴം മല്ലേലില്‍ ശ്രീധരന് നായരുടെ പക്കല്‍ നിന്നും 2012 മെയ് മാസത്തില്‍ സോളാര്‍പ്ലാന്റ് സ്ഥപിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി 40 ലക്ഷം രൂപ സരിത എസ് നായരം ബിജുവും ചേര്‍ന്ന് തട്ടിയെടുത്തു. വാഗ്ദാനത്തിന് കൂടുതല്‍ വിശ്വസ്യത നല്‍കാന്‍ സരിത ശ്രീധരന്‍ നായരെയും കൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ജോപ്പാനുമായി സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയുള്ള ഇടപാടാവുമ്പോള്‍ കൂടുതലൊന്നും സംശയ്‌ക്കേണ്ടതില്ലല്ലോ എന്ന വിശ്വാസത്തിന്റെ പുറത്ത് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപ മൂന്ന് ബാങ്ക് ചെക്കുകളായി സരിതയ്ക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളടക്കം ചില ജീവനക്കാര്‍, സരിത മുമ്പ് തട്ടിപ്പിന് ജയിലില്‍കിടന്ന സ്ത്രീയാണെന്ന് ജോപ്പാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് സരിതയുമായി ജോപ്പാന്‍ ബന്ധം വച്ചത് എന്ന് പോലീസ് പറയുന്നു.
ഇതുകൂടാതെ ഒരുവര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഫോണില്‍ നിന്നടക്കം എണ്ണൂറിലേറെ തവണയാണ് ജോപ്പാന്‍ സരിയയുമായി ഫോണില്‍ സംസാരിച്ചത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന പുറത്തായവരില്‍ ഏറ്റവും കൂടുതല്‍ സരിതയുമായി സംസാരിച്ചതും ജോപ്പാന്‍ തന്നെ.
ശനിയാഴ്ച പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജോപ്പാനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് പത്തനംതിട്ട സബ്ജയിലിലേക്കയച്ചു. അതേ സമയം സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണം നീതിപൂര്‍വമായിരിക്കുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.