മുര്‍സിയെ പട്ടാളം പുറത്താക്കി, ഈജിപ്തില്‍ ആഘോഷം
കെയ്‌റോ: ഈജിപ്തിലെ മുസ്ലീം ഭരണാധികാരി മുഹമ്മദ് മുര്‍സിയെ പട്ടാളം അധികാരത്തില്‍ നിന്നു പുറത്താക്കി. ഹൊസ്‌നി മുബാറക്കിന്റെ പതനശേഷം 2012ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് മുര്‍സി അധികാരത്തിലെത്തിയത്. നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നതെങ്കിലും ഏകാധിപത്യപരമായ നീക്കങ്ങളാണ് ഈ മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് നടത്തിയത്.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിയ്ക്കുകയും രാജ്യം സാമ്പത്തികമായി കൂപ്പുകുത്താന്‍ തുടങ്ങുകയും ചെയ്തതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. മുര്‍സിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മുര്‍സി അധികാരമൊഴിയണമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ നിന്നും അഞ്ചു മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാറിന്റെ നില വീണ്ടും പരുക്കലിലായി.
രാജ്യത്ത് ഭരണഘടന സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. താല്‍ക്കാലികമായി ഭരണച്ചുമതല ചീഫ് ജസ്റ്റീസിന് നല്‍കിയിട്ടുണ്ട്. മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് അഹമ്മദ് ബദ്‌ലെ, ഉപനേതാവ് ഖൈറാത്ത് എന്നിവര്‍ രാജ്യം വിട്ടുപോകുന്നതിന് സൈന്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
1928ലാണ് ദ ബ്രസര്‍ഹുഡ് എന്ന സംഘടനയുണ്ടാക്കിയത്. ശരിയത്ത് നിയമങ്ങള്‍ക്കനുസരിച്ചുള്ള ഭരണം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. ഈജിപ്തിലാണ് ഈ സംഘടന ഏറ്റവും ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എന്തായാലും ഈജിപ്തില്‍ ദൈവരാജ്യമുണ്ടാക്കാന്‍ മുര്‍സിയുടെ പതനം മുസ്ലീം രാജ്യങ്ങള്‍ക്കെല്ലാം ഒരു പാഠമാണ്.