ടിപി വധക്കേസിലെ പ്രതി സിഎച്ച് അശോകന്‍ അന്തരിച്ചു
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒമ്പതാം പ്രതിയായ അശോകന്‍ വിചാരണനേരിടുകയായിരുന്നു. ഗൂഢാലോചനാ പങ്കാളിയെന്ന കുറ്റം ചുമത്തിയാണ് അശോകനെതിരെ കേസെടുത്തത്. ഒന്നരമാസത്തെ ജയില്‍ വാസത്തിനു ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജില്ലയിലേക്കുള്ള പ്രവേശനം നിഷേധിച്ചതുകാരണം പിന്നീട് ഒഞ്ചിയത്തെ വീട്ടില്‍ അശോകന്‍ എത്തിയിട്ടില്ല.
2012 മെയ് 24നാണ് അശോകനെ ടിപി വധക്കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെങ്കിലും അതിനുമുമ്പ് ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും പ്രതിച്ചേര്‍ത്തിരുന്നു. കോടതിയില്‍ പതിവായി വിചാരണയ്ക്ക് ഹാജരായിരുന്ന അശോകന്‍ അസുഖം കാരണം രണ്ടാഴ്ച അവധി അപേക്ഷ നല്‍കുകയായിരുന്നു.
വിദ്യാര്‍ത്ഥിയായിരിക്കെ ഓര്‍ക്കാട്ടേരി സര്‍ക്കാര്‍ സ്‌കൂളിലും മടപ്പള്ളി കോളേജിലും പിആര്‍ കുറുപ്പിന്റെ അനുയായി ആയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കുറുപ്പ് പിളര്‍ത്തിയപ്പോള്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എസ്ഒയിലെത്തി. ബിഎസ്‌സി ബിരുദം പൂര്‍ത്തിയാക്കി ലാന്റ് ട്രിബ്യൂണല്‍ ജീവനക്കാരനായപ്പോള്‍ അശോകന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായി.
അധികം വൈകാതെ എന്‍ജിഒ യൂണിയന്‍ വടകര താലൂക്ക് സെക്രട്ടറിയായി. ലാന്റ് ട്രിബ്യൂണല്‍ പിരിച്ചുവിട്ടപ്പോള്‍ വില്‍പ്പനാ നികുതി വകുപ്പിലെത്തി. രണ്ടു തവണ എന്‍ജിഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ അശോകനെ സിപിഎം, ടിപി നേതൃത്വത്തിലുള്ള പ്രബല വിഭാഗം പാര്‍ട്ടി വിട്ടപ്പോള്‍ ഒഞ്ചിയം പാര്‍ട്ടി ഭരണം ഏല്‍പ്പിച്ചു.