സ്‌നോഡന് അഭയം നല്‍കാന്‍ നികരഗ്വയും വെനസ്വേലയും
മാനാഗ്വ(നികരഗ്വ): ലോക രാഷ്ട്രങ്ങളുടെ ഇന്റര്‍നെറ്റ്, ഫോണ്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വാര്‍ഡ് സ്‌നോഡന് അഭയം നല്‍കാന്‍ തയ്യാറായി നികരഗ്വയും വെനസ്വേലയും. ഇന്ത്യയടക്കം 19 രാജ്യങ്ങളോട് സ്‌നോഡന്‍ അഭയം തേടിയിരുന്നു.
ജൂലായ് 5 നാണ് സ്‌നോഡന് അഭയം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് നികരഗ്വയുടെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും വെനസ്വേലയുടെ പുതിയ പ്രസിഡന്റ് നിക്കോളാസ് മഡുറോയും അറിയിച്ചത്.
അമേരിക്കയുടെ ഉപദ്രവമില്ലാതെ സ്‌നോഡന് വെനസ്വേലയില്‍ ജീവിക്കാം എന്നാണ് മറുഡോ വ്യക്തമാക്കിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മഡുറോ നയം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ എന്തെങ്കിലും നിബന്ധനകള്‍ ഉണ്ടായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല.
സാഹചര്യങ്ങള്‍ അനുവദിക്കുമെങ്കില്‍ തങ്ങള്‍ സ്‌നോഡന് അഭയം നല്‍കുക തന്നെ ചെയ്യുമെന്നാണ് നികരഗ്വയുടെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ പറഞ്ഞത്. അമേരിക്കന്‍ നടപടികളില്‍ പ്രതിഷേധിച്ച്, സത്യം പുറത്ത് കൊണ്ടുവന്ന ഒരാളെ സഹായിക്കാന്‍ തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്നും ഒര്‍ട്ടേഗ പറഞ്ഞു. മോസ്‌കോയിലെ നികരഗ്വന്‍ എംബസില്‍ ലഭിച്ച സ്‌നോഡന്റെ അപേക്ഷ പരിശോധിച്ച് വരികയാണെന്നും ഒര്‍ട്ടേഗ അറിയിച്ചു.
സ്‌നോഡന്‍ ഒപ്പമുണ്ടെന്ന് കരുതി ബോളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേയ്ല്‍സിന്റെ വിമാനം വഴിതിരിച്ച് വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കരുതെന്നായിരുന്നു മൊറേയ്ല്‍സിന്റെ വിമാനത്തിന് കിട്ടിയ മുന്നറിയിപ്പ്. വിമാനത്തില്‍ സ്‌നോഡന്‍ ഇല്ല എന്ന തെളിഞ്ഞതോടെ സ്‌പെയിന്‍ മൊറേയ്ല്‍സിനോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
സ്‌നോഡന് വേണ്ടി തങ്ങള്‍ ആരോടും മല്‍പ്പിടിത്തത്തിനില്ലെന്നാണ് തുടക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള അമേരിക്കയുടെ നീക്കങ്ങള്‍ ഈ പ്രസ്താവനക്ക് നിരക്കുന്നതല്ല. ഇക്വഡോര്‍ വിഷയത്തിലുള്ള ഇടപെടലും പിന്നീട് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് മേല്‍ ചെലുത്തിയ സമ്മര്‍ദ്ദവും ഒക്കെ ഇതിന് തെളിവാണ്.
ഇപ്പോഴും മോസ്കോയിലെ എയര്‍പോര്‍ട്ടിലുണ്ടെന്ന് വിശ്വസിക്കുന്ന സ്‌നോഡന്‍ ആറ് രാഷ്ട്രങ്ങളോട് കൂടി സഹായം അഭ്യര്‍ത്ഥിച്ചതായി വികിലീക്‌സ് വെബ്‌സൈറ്റിലൂടെ അറിയിച്ചു.