ഈജിപ്തില്‍ വീണ്ടും പോരാട്ടം: 51 മരണം
കെയ്റോ: ഈജിപ്തില്‍ മുര്‍സി അനുയായികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 51 പേര് മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു.
കെയ്റോയില്‍ പ്രഭാത പ്രാര്‍ത്ഥനക്കിടെ , യാതൊരു പ്രകോപനവും ഇല്ലാതെ സൈന്യം വെടി വെക്കുകയയിരുന്നുവെന്ന് മുര്‍സി അനുയായികള്‍ ആരോപിച്ചു. എന്നാല്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡ് പരിസരത്ത് തീവ്രവാദികള്‍ അക്രമം അഴിച്ചുവിടുകയാണുണ്ടായതെന്ന് സൈന്യം വിശദീകരിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന് മരിച്തായും 40 സൈനികര്‍ക്ക് പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു. സൈനിക നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണമെന്ന് മുസ്ലീം ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു.
വെടിവെപ്പ് നടന്ന റിപ്പബ്ലിക്കന്‍ ഗാര്‍ഡിലാണ്, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഉണ്ടെന്ന് കരുതപ്പെടുന്നത്. സൈനികാക്രമണത്തില്‍ പ്രതിഷേധം വ്യാകമായിട്ടുണ്ട്. മുര്‍സിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയവര്‍ പോലും സൈന്യത്തിന്റെ നടപടിയല് ശക്തമായി പ്രതിഷേധിച്ചു.
മുസ്ലീം ബ്രദര്‍ഹുഡ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഇസ്ലാമിക പാര്‍ട്ടിയായ ഇസ്ലാമിസ്റ്റ് നൂര്‍ പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകാന്‍ ഇനി തങ്ങള്‍ ഇല്ലെന്നാണ് നൂര്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചത്. ഇസ്ലാമിക യാഥാസ്ഥിതിക പാര്‍ട്ടിയെങ്കിലും മുര്സിക്കതിരെ നടന്ന സൈനിക അട്ടിമറിക്ക് നൂര്‍ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നു. മുസ്ലീം ബ്രദര്‍ഹുഡിന് ഒരു ബദല്‍ എന്ന നിലക്ക് ജനാധിപത്യ വാദികള്‍ക്ക് നൂര്‍ പാര്ട്ടിയുനമായുള്ള സഖ്യം അനുകൂലവും ആയിരുന്നു. എന്നാല്‍ നൂര്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം പുതിയ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ ഏത് വിധേനയും സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ പ്രതിനിധി അഹമ്മദ് എല്മോസമ്മലി അറിയിച്ചു. ഈജിപ്തില്‍ നടന്നത് പട്ടാള അട്ടിമറിയല്ലെന്ന് സൈന്യം വീണ്ടും വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകമാത്രമാണ് സൈന്യം ചെയ്തതെന്നും വക്താക്കള്‍ അറിയിച്ചു.