മോഡിയുടെ രക്ഷാപ്രവര്‍ത്തനം, തെറ്റുപറ്റി ടൈംസ്
ബാംഗ്ലൂര്‍: ഉത്തരാഖണ്ഡില്‍ നരേന്ദ്ര മോഡി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തെറ്റുപറ്റിയെന്ന് ടൈംസ് ഓഫ് ഇന്ത്യ. ജൂണ്‍ 23ന് പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ രണ്ടു ദിവസം കൊണ്ട് ആയിരകണക്കിനാളുകളെ രക്ഷിച്ച് മോഡി മടങ്ങിയെന്ന രീതിയിലാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി 80 ഇന്നോവ കാറുകളും ചാര്‍ട്ട് ചെയ്ത നാലുവിമാനങ്ങളും നിരവധി ലക്ഷ്വറി ബസ്സുകളും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഇപ്പോള്‍ മൂന്നാഴ്ചകള്‍ക്കു ശേഷം ഉള്‍പ്പേജില്‍ ഒരു ചെറിയ കോളത്തില്‍ ടൈംസ് ഓഫ് ഇന്ത്യ തിരുത്തുമായെത്തിയിരിക്കുന്നു. മോഡിയുമായോ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായോ സംസാരിക്കാതെ പടച്ചുണ്ടാക്കിയ ഒരു റിപ്പോര്‍ട്ടായിരുന്നുവതെന്ന് പത്രം തന്നെ സമ്മതിക്കുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയ പശ്ചാത്തലത്തിലാണ് തെറ്റുപറ്റിയെന്ന് സമ്മതിച്ചുകൊണ്ടുള്ള വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
അതേ സമയം മോഡിയെ താറടിച്ചുകാണിയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ റിപ്പോര്‍ട്ടെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. നൂറുകണക്കിന് കാര്‍ട്ടൂണുകളും# സോ്ഷ്യല്‍ മീഡിയ പ്രചാരണങ്ങളും പൂര്‍ത്തിയാക്കിയതിനുശേഷമാണ് ടൈംസ് ഇത്തരമൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നു വേണം കരുതാന്‍.
അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനു മോഡി നല്‍കിയ അഭിമുഖം എത്രമാത്രം വളച്ചൊടിച്ചാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് വ്യക്തമായതിനു തൊട്ടുപിറകെയാണിത്. വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടറും മോഡി പറഞ്ഞത് അങ്ങനെയല്ലെന്ന് വ്യക്തമാക്കിയിട്ടും റേറ്റിങിനുവേണ്ടി ചാനലുകള്‍ അത് ആഘോഷിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.