പെണ്‍കുട്ടി വേണ്ട; മുംബൈയില്‍ ഗര്‍ഭഛിദ്രം കൂടുന്നു
മുംബൈ: മുംബൈ നഗരത്തില്‍ ഗര്‍ഭഛിദ്ര നിരക്ക് മുന്‍ വര്‍ഷങ്ങളിലെക്കാള്‍ വര്‍ധിച്ചതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 61 ശതമാനമാണ് നഗരത്തിലെ അബോര്‍ഷന്‍ നിരക്ക്. ആരോഗ്യ വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ തോതില്‍ അബോര്‍ഷന്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയത്.2012-2013 ലെ കണക്കുകള്‍ പ്രകാരം നഗരത്തില്‍ മാത്രം 27,256 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. 2010-2011 ല്‍ ഇത് 16,977 ആയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വന്‍തോതില്‍ അബോര്‍ഷന്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ കാരണം രഹസ്യമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുന്നത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സുരേഷ് ഷെട്ടി പറഞ്ഞു. ദന്പതികള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയ ശേഷം പെണ്‍കുഞ്ഞാണെന്ന് കണ്ടെത്തിയാല്‍ അതിനെ അബോര്‍ഷന്‍ ചെയ്യുകയാണ് പതിവെന്നും മന്ത്രി. നഗരവാസികളുടെ ഈ പ്രവണതയാണ് നിയമാനുസൃതമല്ലാത്ത അബോര്‍ഷനുകള്‍ വര്‍ദ്ധിക്കാന്‍ കാരണം.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് കുറ്റകരമാണെന്നിരിക്കെ യാതൊരു നിയമങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്‌കാനിംഗ് സെന്ററുകള്‍ നഗരത്തിലുണ്ട്. അതിനാല്‍ തന്നെ ആണ്‍ കുഞ്ഞാണെങ്കില്‍ മാത്രം പ്രസവിയ്ക്കുകയും പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെങ്കില്‍ അതിനെ നശിപ്പിക്കുകയും ചെയ്യാന്‍ ഇത്തരം സ്‌കാനിംഗ് സെന്ററുകള്‍ കാരണമാകുന്നു.
നഗരത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. 1000 ആണ്‍കുട്ടികള്‍ക്ക് വെറും 874 പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്. ഇത്തരം ഗര്‍ഭചിത്രങ്ങള്‍ തടയുന്നതിന് ഗര്‍ഭിണികളായ സ്ത്രീകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുകയും ഇവരില്‍ എത്ര പേര്‍ അബോര്‍ഷന്‍ നടത്തുന്നു എന്ന് കണ്ടെത്തുകയുമാണ് വേണ്ടതെന്ന് അധികൃതര്‍ പറയുന്നു. ഗര്‍ഭിണികളുടെ എണ്ണം രേഖപ്പെടുത്തി വയ്ക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.കുറ്റക്കാരായവരെ കണ്ടെത്താനും ഇതിലൂടെ സാധിയ്ക്കും.