ചൈനീസ് കമ്പനിക്കെതിരെ ചാരവൃത്തി ആരോപണം
സിഡ്‌നി: ടെലികമ്മ്യൂണിക്കേഷന്‍സ് രംഗത്തെ അതികായന്‍മാരായ വാ വേയ്‌ക്കെതിരെ ചാരവൃത്തി ആരോപണവുമായി അമേരിക്കയുടെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍.
സിഐഎയുടേയും എന്‍എസ്എയുടേയും മുന്‍ മേധവിയായിരുന്ന മൈക്കല്‍ ഹൈഡന്‍ ആണ് ചൈനീസ് കമ്പനിയായ വാ വേയ്‌ക്കെതിരെ ആരോപണമുയര്‍ത്തിയത്. വാ വേയ് ചൈനീസ് സര്‍ക്കാരിന് വേണ്ടി ചാരപ്പണി ചെയ്യുന്നുവെന്നാണ് ആരോപണം. ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യു എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദമായ ആരോപണം.
വാ വേയ്ക്ക് ബിസിനസ് ഉള്ള രാജ്യങ്ങളില്‍ നിന്നുള്ള ടെലികമ്മ്യൂണിക്കേഷന്‍ രഹസ്യങ്ങള്‍ അവര്‍ ചൈനീസ് സര്‍ക്കാരിന് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടെന്ന് മൈക്കല്‍ ഹൈഡന്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും ഹൈഡനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികമ്മ്യൂണിക്കേഷന്‍ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളാണ് ചൈനീസ് കമ്പനിയായ വാ വേയ് ടെക്‌നോളജീസ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന റെന്‍ സെങ്ഫീയാണ് 1987 ല്‍ വാ വേയ് സ്ഥാപിച്ചത്. ചൈനീസ് സര്‍ക്കാരുമായി കമ്പനിക്ക് യാതൗരു ബന്ധവുമില്ലെന്ന് അന്ന തന്നെ റെന്‍ വ്യക്തമാക്കിയിരുന്നു.
മൈക്കല്‍ ഹൈഡന്‍ ഇപ്പോള്‍ മോട്ടറോള സൊലൂഷന്‍സിന്റെ ഡയറക്ടറാണ്. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് മോട്ടറോളയും വാ വേയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധം നടന്നിരുന്നു. അതുകൊണ്ട് മോട്ടറോളക്ക് വേണ്ടി ഹൈഡന്‍ വാ വേയെ മനപ്പൂര്‍വ്വം താറടിക്കുകയാണെന്ന് ആരോപണമുണ്ട്.
വാ വേയ്‌ക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഹൈഡന്‍ പരസ്യപ്പെടുത്തണമെന്ന് കമ്പനിയുടെ സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍ജോണ്‍ സഫോക്ക് പറഞ്ഞു.
തെക്കേ ഇംഗ്ലണ്ടില്‍ വാവേയ് നടത്തുന്ന സൈബര്‍ സെന്റര്‍ ബ്രിട്ടീഷ് ടെലി കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളെ ബാധിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ബ്രിട്ടീഷ് അധികാരികള്‍ വ്യക്തമാക്കിയതിന് തൊട്ടുപിറകെയാണ് ഹൈഡന്റെ വെളിപ്പെടുത്തല്‍. 2012 ഒക്ടോബറില്‍ അമേരിക്കന്‍ പ്രതിനിധി സഭയുടെ ഇന്റലിജന്‍സ് കമ്മിറ്റ് അമേരിക്കന്‍ സ്ഥാപനങ്ങളോട് വാ വേയുമായി ഒരു തരത്തിലും ഉളള വാണിജ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അറിയിച്ചിരുന്നു. ചാരപ്രവര്‍ത്തനം ഭയന്നായിരുന്നു അമേരിക്കയുടെ നടപടി.