എന്‍ജിഒ വിദേശഫണ്ട്:സര്‍ക്കാര്‍ പിടിമുറുക്കുന്നു
മുംബൈ: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ(സര്‍ക്കാരിതര സംഘടനകള്‍)കള്‍ക്ക് വിദേശത്ത് നിന്നെത്തുന്ന പണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. പ്രതിവര്‍ഷം പതിനായിരം കോടിരൂപയാണ് ഇത്തരത്തില്‍ എന്‍ജിഒകള്‍ വഴി വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നത്.
രാജ്യത്തെ പല പ്രശ്നങ്ങളുടേയും പിന്നില്‍ എന്ജിഒകളാണെന്നും അവര്‍ക്ക് വിദേശ ഏജന്‍സികള്‍ പണം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു. കൂടംകുളത്തെ ആണവ വിരുദ്ധ സമരവും, ദില്ലി പെണ്‍കുട്ടി ബലാത്സംഗം ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധവും എല്ലാം ഇതിന്റെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അത്കൊണ്ട് തന്നെ വിദേശ സഹായം കൈപ്പറ്റുന്നതിനുള്ള ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് നിയമം(എഫ്സിആര്‍എ) കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍
വിദേശത്ത് നിന്ന് പണം കൈപ്പറ്റുന്നതില്‍ സര്‍ക്കാരിന് വിയോജിപ്പില്ല. പക്ഷേ അത് എഫ്സിആര്‍എയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാകണം എന്ന് മാത്രമേ സര്‍ക്കാര്‍ പറയുന്നുള്ളു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ സംശയം ജനിപ്പിക്കാന്‍ ഉതകുന്നത് പതിനായിരം കോടി രൂപയുടെ കണക്ക് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിദേശ പണം പറ്റിയ എന്‍ജിഓ ആണ് വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യ. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ച വിദശ സഹായം 442.68 കോടി രൂപയാണ്. ദില്ലിയില്‍ നിന്നുള്ള ഓക്സ്ഫാം ട്രസ്റ്റിന് 71 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇത്രയും തുക ലഭിച്ചിട്ടും ഇവരാരും ഇതിന്റെ കണക്കുകള്‍ എഫ്സിആര്‍എ പ്രകാരം ബോധിപ്പിച്ചിട്ടില്ല എന്നതാണ് സത്യം.
എണ്ണിയാല്‍ തീരാത്തത്ര എന്‍ജിഒ കളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതിനെ തരക്കേടില്ലാത്ത ഒരു ബിസിനസ് ആയിട്ടാണ് പലരും കണക്കാക്കുന്നതും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ 4000 ല്‍ അധികം എന്‍ജിഒ കളുടെ എഫ്സിആര്‍എ രജിസ്ട്രേഷനാണ് ആഭ്യന്തര വകുപ്പ് റദ്ദാക്കിയത്. പതിനേഴായിരത്തിലധികം എന്‍ജിഒകളെ നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
സര്‍ക്കാരിതര സംഘടനകള്‍ക്ക് പണം നല്കുന്ന വിദേശ രാജ്യങ്ങളില്‍ മുമ്പന്തിയിലുള്ളത് അമേരിക്കയാണ്. തൊട്ടുപിറകെയുണ്ട് ബ്രിട്ടനും ജര്‍മനിയും. എന്നാല്‍ ഇവക്ക് പുറമെ ഉത്തര കൊറിയ, ക്യൂബ, ടോംഗ, കിര്ഗിസ്താന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇന്ത്യയിലെ എന്‍ജിഒ കള്‍ക്ക് പണം എത്തുന്നുണ്ട് എന്നറിയുമ്പോഴാണ് സംശയങ്ങള്‍ കൂടുതല്‍ പെരുകുന്നത്.