ചുരുളഴിയാതെ മുങ്ങിക്കപ്പല്‍ ദുരന്തം
മുംബൈ: ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷക് അപകടത്തില്‍ പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അപകടം സബന്ധിച്ച് നാവിക സേനക്ക് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. നാവിക സേന നടത്തിയ പരിശോധനയില്‍ ആറാമത്തെ നാവികന്റെ മൃതദേഹം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തന് ഇന്ത്യക്ക് സഹായ വാഗ്ദാനങ്ങളുമായി നോര്‍വേയും സിങ്കപ്പൂരും റഷ്യയുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.
മുതിര്‍ന്ന നാവിക സേന ഉദ്യോഗസ്ഥനായ ദീപക് ഭിസ്തിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. അപകടത്തിന് പിന്നില്‍ അട്ടിമറികള്‍ ഒന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അപകടത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വിശദീകരണങ്ങള്‍ ഒന്നും പുറത്ത വിട്ടിട്ടില്ല.
ഹൈഡ്രജന്‍ വാതകത്തിന്റെ ചോര്‍ച്ചയല്ല അപകടത്തിന് കാരണമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. അപ്പോള്‍ മുങ്ങിക്കപ്പലിലെ ആയുധങ്ങളുടെ ഉപയോഗത്തില്‍ വന്ന എന്തെങ്കിലും പാകപ്പിഴയാണോ അപകടത്തിന് പിന്നില്‍ എന്നും സംശയിക്കേണ്ടി വരും.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നാവിക സേനയുടെ സന്നാഹങ്ങള്‍ തീരെ പോര എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നോല്‍വേയും സിങ്കപ്പൂരും റഷ്യുമൊക്കെ സഹായ വാഗ്ദാനവുമായി രംഗത്ത് വന്നിട്ടുണ്ട്. എന്‍ജിനീയറിങ് രംഗത്തെ ഭീമന്‍മാരായ എല്‍ ആന്‍ഡ് ടി യും സഹായ വാഗ്ദാനം മുന്നോട്ട് വച്ചിട്ടുണ്ട്. നോര്‍വേയുടേയും സിങ്കപ്പൂരിന്റേയും പ്രതിനിധികള്‍ സ്ഥലത്തെത്തി നാവിക സേന ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തയിരുന്നു.
എന്നാല്‍ മുങ്ങികപ്പലിലെ രക്ഷാ പ്രവര്‍ത്തനം ഏറെ സമയമെടുക്കുന്നതാണെന്നാണ് നാവിക സേനയുടെ വിശദീകരണം. 2000 ല്‍ റഷ്യന്‍ മുങ്ങിക്കപ്പല്‍ കുര്‍സ്‌ക് അപകടത്തില്‍ പെട്ടപ്പോള്‍ 118 നാവികരാണ് മരിച്ചത്. നോര്‍വേയില്‍ നിന്നുള്ള സംഘം ആ മുങ്ങിക്കപ്പല്‍ പുറത്തെടുക്കാന്‍ എട്ട് വര്‍ഷം എടുത്തിട്ടുണ്ടെന്നും നാവികസേനാ അധികൃതര്‍ പറയുന്നു.
അപകടത്തില്‍ രക്ഷപ്പെട്ട മൂന്ന് നാവികരില്‍ നിന്നും അന്വേഷണ കമ്മീഷന്‍ തെളിവ് ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇവര്‍ ഇപ്പോള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
സിന്ധുരക്ഷക് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യക്ക് ഏത് വിധത്തിലുള്ള സഹായവും ലഭ്യമാക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ദിമിത്രി റോഗോസിന്‍ അറിയിച്ചിട്ടുണ്ട്.