പ്രക്ഷോഭകര്‍ക്കു നേരെ രാസായുധം, 1300പേര്‍ മരിച്ചു
ഡമാസ്കസ് : സിറിയയില്‍ സര്‍ക്കാറിനെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരേ രാസായുധം പ്രയോഗിച്ചതായി അന്താരാഷ്ട്രവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അത്യന്തം വിനാശകാരിയായ വിഷമുനകളുള്ള റോക്കറ്റുകളാണ് വിമതര്‍ക്കുനേരെ പ്രയോഗിച്ചിട്ടുള്ളതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ 1300 കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. നാഡി ഞരന്പുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന വിഷമാണ് പ്രയോഗിച്ചിട്ടുള്ളത്. ഒട്ടേറെ പേര്‍ ഭാഗികമായി കുഴഞ്ഞു പോയിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ നിരത്തി കിടത്തിയിട്ടുള്ള ഒരു ഫോട്ടോ പ്രക്ഷോഭകാരികള്‍ പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ ഈ വാര്‍ത്തയെ കുറിച്ച് സിറിയന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സര്‍ക്കാറും പ്രതിപക്ഷവും രാസായുധം ഉപയോഗിക്കുന്ന കാര്യത്തില്‍ പരസ്പരം പഴിചാരുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും പ്രസിഡന്‍റ് ബഷാര്‍ അല്‍ അസാദ് രാസായുധം പ്രയോഗിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേകസംഘം രാസായുധ പരിശോധനയ്ക്കായി സിറിയയില്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് തന്നെയാണ് ഈ ആക്രമണം നടന്നതെന്നതാണ് വിചിത്രമായ കാര്യം. വിദേശരാജ്യങ്ങളുടെ പിന്തുണയോടെയാണ് അസാദ് സര്‍ക്കാറിനെതിരേ ആക്രമണം നടക്കുന്നതെന്ന ആരോപണമുണ്ട്. റഷ്യ, ഇറാന്‍ പോലുള്ള രാജ്യങ്ങളുടെ പിന്തുണയാണ് അസാദിനെ ഭരണത്തില്‍ പിടിച്ചിരുത്തുന്നത്.