ദില്ലി കൂട്ടമാനഭംഗം: ജീവപര്യന്തമോ വധശിക്ഷയോ?
ദില്ലി: തലസ്ഥാനനഗരമായ ദില്ലിയില്‍ 23 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണോ? വേണം എന്നാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. 'ഒരു വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുന്നു, ഞങ്ങളുടെ മകള്‍ക്ക് നീതി കിട്ടുന്നതും കാത്ത്' - പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. ഇവരുടെ മാത്രമല്ല, പീഡനവാര്‍ത്തകളില്‍ മനസ്സുമടുത്ത ജനങ്ങളുടെ രോഷവും ഈ വാക്കുകളില്‍ കാണാം.
രാജ്യത്തെ ഞെട്ടിച്ച ദില്ലി കൂട്ടമാനഭംഗത്തിലെ പ്രതികള്‍ക്കുള്ള ശിക്ഷ സാകേതിലെ അതിവേഗ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് വിധിയെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഓടുന്ന ട്രെയിനില്‍ വച്ച് 23മൂന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസിലെ പ്രധികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയോ വധ ശിക്ഷയോ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.
2012 ഡിസംബര്‍ പതിനാറിനാണ് 23കാരിയായ ഫിസിയോ തെറാപിസ്റ്റ് ട്രെയിനിയെ ഒടിക്കൊണ്ടിരിക്കുന്ന ബസില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ആറ് പ്രതികളാണുള്ളത്. കേസിലെ മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാം സിങ് വിചാരണ നടന്നുകൊണ്ടിരിക്കുമ്പോള്‍ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചു. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച പ്രായ പൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവൈനല്‍ ബോര്‍ഡ് മൂന്ന് വര്‍ഷത്തെ ദര്‍ഗുണ പാഠശാലവാസമാണ് വിധിച്ചത്.
ശേഷിക്കുന്ന നാലുപേരുടെ വിധിയാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. രാം സിങിന്റെ സഹോദരന്‍ മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നിവരാണ് വിധികാത്ത് നില്‍ക്കുന്ന നാല് പ്രതികള്‍. ഇവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലി കൂട്ടമാനഭംഗത്തോടെ രാജ്യത്ത് സ്ത്രീ സരംക്ഷണത്തിനായുള്ള നിയമങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുകയും ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് വര്‍മ കമ്മീഷനെ നിയോഗിച്ച് നിയമപരിഷ്‌കരണങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും തേടിയിരുന്നു. എന്നാല്‍, ഈ കഴിഞ്ഞ ഏപ്രില്‍ വരെയുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ ദില്ലിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 643 ബലാത്സംഗകേസുകളാണ്. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 179 കേസുകള്‍ മാത്രമായിരുന്നു.