7,000 അര്‍ദ്ധസൈനികരെ കശ്മീരില്‍ നിന്നും പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രാലയം
ദില്ലി: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിന്ന് 72 കമ്പനി സേനയെ പിൻവലിക്കാൻ ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.സിഎപിഎഫുകളോട് രാജ്യത്തുടനീളമുള്ള തങ്ങളുടെ സെന്ററുകളിലേക്ക് മടങ്ങാന്‍ ഉത്തരവില്‍ പറയുന്നു. നൂറോളം പേര്‍ അടങ്ങുന്നതാണ് ഒരു സിഎപിഎഫ് കമ്പനി. പിന്‍വലിക്കുന്ന 72 കമ്പനികളില്‍ 24 എണ്ണം സിആര്‍പിഎഫ്, 12 എണ്ണം ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി എന്നിങ്ങനെയാണ്.
ഉത്തരവിന്റെ പകര്‍പ്പ് സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി എന്നിവയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ക്കും ജമ്മുകശ്മീരിന്റെ ചുമതലയുള്ള സിആര്‍പിഎഫിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്വാര്‍ ഹസനും അയച്ചിട്ടുണ്ട്. സിആര്‍പിഎഫ് 24 കമ്പനികളെ പിന്‍വലിക്കുമ്പോള്‍ അതിര്‍ത്തി സുരക്ഷാ സേന, കേന്ദ്ര വ്യവസായ സുരക്ഷാ സേന, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്, ശാശാ സീമ ബാല്‍ എന്നിവ 12 വീതം കമ്പനികളെയാണ് തിരിച്ചയക്കുന്നത്. ഇത്തരത്തിലുള്ള 20ാളം കമ്പനികളെ ഈ മാസം ആദ്യം താഴ്‌വരയില്‍ നിന്നും പിന്‍വലിച്ചിരുന്നു.
ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പ് തന്നെ പ്രദേശത്ത് സേനയെ വിന്യസിച്ചിരുന്നു. ആഗസ്റ്റ് 5നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ ഉത്തരവിട്ടത്. പാര്‍ലമെന്റിലാണ് ഷാ ഇക്കാര്യം അറിയിച്ചത്.