ആലപ്പുഴയിയെ ജ്വല്ലറിയിൽ മോഷണം; ഒരു കിലോയോളം സ്വർണ്ണം കവർന്നു, സംഭവം പുലർച്ചെ 1.30 ഓടെ...
ആലപ്പുഴ: നഗരത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ ജ്വല്ലറി കുത്തിത്തുറന്ന് 950 ഗ്രാം സ്വര്‍ണം കവര്‍ന്നു. മുല്ലയ്ക്കല്‍ അമ്മന്‍കോവില്‍ സ്ട്രീറ്റിലെ സംഗീത ജ്വല്ലറിയിലാണ് മോഷണം നടന്നത്. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സമീപത്തെ മറ്റ് രണ്ട് കടകളില്‍ മോഷണ ശ്രമവും ഉണ്ടായി. ആലപ്പുഴ പാലസ് വാര്‍ഡില്‍ ചുങ്കം ഭാഗം ബിബിന്‍ നിവാസില്‍ പവിത്രന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഞായറാഴ്ച കട അവധിയായിരുന്നു. ജ്വല്ലറിക്കു സമീപത്ത് ജോലിക്കെത്തിയവര്‍ താഴ് അറുത്തത് കണ്ട് ഉടമയെ വിവരമറിയിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണം. ജ്വല്ലറിയുടെ ഷട്ടറുകള്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കറില്‍ രണ്ടു കിഴികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ബോക്‌സിലാക്കിയ ആഭരണങ്ങള്‍ ലോക്കറിലുണ്ടായിരുന്നെങ്കിലും മോഷ്ടാവ് ഇതെടുത്തില്ല. പുലര്‍ച്ചെ 1.07 ഓടെ ജ്വല്ലറിയില്‍ കയറി മോഷ്ടാവ് ഏകദേശം 20 മിനിറ്റോളം സ്ഥാപനത്തിനുള്ളിലുണ്ടായിരിന്നു. സമീപത്തെ ജ്വല്ലറികളുടെ താഴും അറുത്തിട്ടുണ്ട്.

സ്വര്‍ണാഭരണം പവിത്രന്‍ വീട്ടില്‍ കൊണ്ടുപോകാറാണ് പതിവ്. എന്നാല്‍ വീട്ടില്‍ കല്യാണം നടക്കുന്നതിനാല്‍ ശനിയാഴ്ച സ്വര്‍ണം കടയില്‍തന്നെ സൂക്ഷിച്ചു. മാല, കമ്മല്‍, വള എന്നീ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസ് രണ്ടു പേരുടെ സംഘമാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ഡോഗ്‌സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ്, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം പരിശോധിച്ചു. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍, ഡിവൈഎസ്പി, സിഐ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജ്വല്ലറി ഉടമ പവിത്രന്റെ മകന്‍ ബിബിന്‍ പവിത്രന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications